കൊച്ചി : കൊച്ചിയില്‍ മയക്കുമരുന്ന് വില്പന പരസ്യമായി നടക്കുന്നുവെന്നും മുംബയിലും ബംഗളൂരുവിലും ലഭിക്കുന്നതിനെക്കാള്‍ സുലഭമായി ഇവിടെ സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ ഉള്‍പ്പടെ ലഭിക്കുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഡല്‍ അല്‍ക്കാ ബോണി.
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിരുന്ന അല്‍ക്ക ജാമ്യംനേടി പുറത്തിറങ്ങിയ ശേഷം ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. ബംഗളൂരുവിലും മുംബയിലും ഉള്‍പ്പടെ പ്രവർത്തിക്കുന്ന പ്രമുഖ മോഡലാണ് വരാപ്പുഴ സ്വദേശിനിയായ അല്‍ക്കാ ബോണി.
മറൈൻ ഡ്രൈവിലും കലൂർ സ്റ്റേഡിയത്തിലും രാത്രി കാലങ്ങളില്‍ ഉള്‍പ്പടെ പരസ്യമായാണ് ലഹരി വില്പന എന്നാണ് അല്‍ക്ക പറയുന്നത്. പാൻസിന്റെ പോക്കറ്റില്‍ മയക്കുമരുന്നുമായി എത്തി വേണോ എന്ന് പരസ്യമായി ചോദിക്കുന്നവർവരെയുണ്ട്. പൊലീസ് എത്താത്ത സമയത്താണ് ഇവരുടെ വില്പന.
ലഹരി വേണോ എന്ന് ചോദിച്ചുകൊണ്ടാണ് ഇവരുടെ വില്‍പ്പനയെന്നും അല്‍ക്ക പറയുന്നുണ്ട്. മുംബയിലും ബംഗളൂരുവിലും ചില മേഖലകളില്‍ മാത്രമാണ് മയക്കുമരുന്ന് വില്പന. അവിടെ പരിചയമുള്ളവർക്ക് മാത്രമാണ് ലഹരി കിട്ടുന്നതെന്നും എന്നാല്‍ ഇവിടെ അങ്ങനെയല്ലെന്നും അല്‍ക്ക വ്യക്തമാക്കി.
മോഡലിംഗ് രംഗത്തെ എല്ലാവരും ലഹരി ഉപയോഗിക്കുന്നില്ലെങ്കിലും ചിലർ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും അല്‍ക്ക പറയുന്നു. താൻ കഴിഞ്ഞ മൂന്നുവർഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ ഒരിക്കല്‍പ്പോലും വില്പന നടത്തിയിട്ടില്ലെന്നും അവർ വെളിപ്പെടുത്തുകയും ചെയ്തു. ലഹരി ഉപയോഗിച്ചതിനെത്തുടർന്നുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉള്‍പ്പടെയുള്ളവ തന്നെ വേട്ടയാടുന്നുണ്ടെന്നും ഇനി ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്നും അവർ പറയുന്നുണ്ട്. തങ്ങള്‍ സ്ഥിരമായി ഒരാളുടെ പക്കല്‍ നിന്നല്ല ലഹരി വാങ്ങുന്നതെന്നും അവർ പറഞ്ഞു.
ഇക്കഴിഞ്ഞ മേയ് പതിനേഴിനാണ് അല്‍ക്ക ഉള്‍പ്പടെയുള്ളവരെ ലഹരിമരുന്നുമായി ഹോട്ടല്‍മുറിയില്‍ നിന്ന് അറസ്റ്റുചെയ്യുന്നത്. കൊക്കെയ്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇത് വില്‍ക്കാൻ കൊണ്ടുവന്നതല്ലെന്നും ചെറിയ അളവില്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും പറയുന്ന അല്‍ക്ക ഒരു ആണ്‍ സുഹൃത്താണ് അത് കൊണ്ടുവന്നതെന്നും ഉപയോഗിക്കാനായിരിക്കാം എന്നും പറയുന്നുണ്ട്. എന്നാല്‍ അറസ്റ്റിലായവരുടെ കൂട്ടത്തില്‍ ഇയാള്‍ ഉണ്ടായിരുന്നില്ല. പിറന്നാള്‍ ദിനത്തിലായിരുന്നു അറസ്റ്റ്. ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞശേഷമായിരുന്നു ഇവർക്ക് ജാമ്യം ലഭിച്ച് പുറത്തറിങ്ങിയത്.
വില്പനയ്‌ക്കെത്തിച്ച കൊക്കെയ്ൻ, മെത്ത്, കഞ്ചാവ് എന്നിവ കണ്ടെടുത്തിരുന്നു എന്നണ് അറസ്റ്റുചെയ്യുന്ന വേളയില്‍ പൊലീസ് പറഞ്ഞിരുന്നത്. പ്രതികളില്‍ ഒരാളുടെ മൊബൈല്‍ഫോണില്‍ നിന്ന് ലഹരി ഇടപാടുകാരെക്കുറിച്ചും സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവയ്ക്കുന്നതിന്റെയും ചിത്രങ്ങള്‍ ലഭിച്ചിരുന്നു എന്നും പൊലീസ് പറഞ്ഞിരുന്നു.