താമരശ്ശേരിയിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഭവം; മുഖ്യ പ്രതിയടക്കം 6 പേർ പിടിയിൽ

താമരശ്ശേരി: താമരശ്ശേരി അടിവാരത്ത് നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രധാന പ്രതികൾ ഉൾപ്പെടെ ആറുപേർ പിടിയിൽ.

സാമ്പത്തിക ഇടപെടുമായി ബന്ധപ്പെട്ട തർക്കമാണ് മൊബൈൽ ഷോപ്പുടമയായ ഹർഷാദിനെ തട്ടിക്കൊണ്ട് പോയതിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിനെ അടിവാരത്ത് വെച്ച് തട്ടിക്കൊണ്ട് പോയത് പത്ത് പേരടങ്ങുന്ന സംഘമാണെന്നാണ് പൊലീസിന് കിട്ടിയ വിവരം.

നേരത്തെ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന ഹർഷാദുമായി താമരശ്ശേരി സ്വദേശികളായ ചിലർക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇവർ ഹർഷാദ് മുഖേന മറ്റൊരാൾക്ക് കൈമാറിയ പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തർക്കം നില നിൽക്കുന്നുണ്ട്. ഈ പണം ആവശ്യപ്പെട്ട് സംഘം പലതവണ ഹർഷാദിനെ സമീപിച്ചെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ഹർഷാദിനെ ഫോണിൽ വിളിച്ച് വരുത്തിയ ശേഷം സംഘം തട്ടിക്കൊണ്ടുപോയത്. ലോറിയുൾപ്പെടെ ഉപയോഗിച്ച് കാർ വളഞ്ഞ ശേഷമാണ് യുവാവിനെ ബലം പ്രയോഗിച്ച് ഇവരുടെ വാഹനത്തിലേക്ക് കയറ്റിയത്. പിന്നാലെ വൈത്തിരിയിലെ രണ്ട് റിസോർട്ടുകളിലായി താമസിപ്പിച്ചു.

സംഘത്തിന് നഷ്ടമായ പണം ഭീഷണിപ്പെടുത്തി ബന്ധുക്കളിൽ നിന്നും കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയെന്ന് മനസിലാക്കിയാണ് യുവാവിനെ ഇന്നലെ രാത്രി തന്നെ വിട്ടയാക്കാൻ സംഘം തീരുമാനിച്ചത്. ഇതിന് പിന്നാലെ സംഘത്തിലെ പ്രധാനിയായ താമരശ്ശേരി അമ്പയത്തോട് സ്വദേശി അൽഷാജ് പൊലീസിന്റെ പിടിയിലായി. ഹർഷാദിനെ വാഹനത്തിൽ കയറ്റുന്നതിനിടെ ഇയാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ നേരിട്ട് ബന്ധമുള്ളവരാണ് പിടിയിലായവരിൽ നാലുപേര്‍.

അതേസമയം പണം ആവശ്യപ്പെട്ടാണ് ഹർഷാദിനെ ക്രൂരമായി മർദ്ദിച്ചതെന്ന് കുടുംബം ആരോപിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചേവായൂർ പൊലീസിനെ സമീപിക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!