നീറ്റ് ചോർച്ച: ചോദ്യക്കടലാസ് മോഷ്ടിച്ച ആള്‍ അറസ്റ്റില്‍; പിടിയിലായത് സിവില്‍ എഞ്ചിനീയര്‍

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പക്കല്‍ നിന്നും ചോദ്യപേപ്പര്‍ മോഷ്ടിച്ച ആളുള്‍പ്പെടെയാണ് സിബിഐയുടെ പിടിയിലായത്. ബിഹാറിലെ പട്‌ന, ഝാര്‍ഖണ്ഡിലെ ബൊക്കോറോ സ്വദേശികളാണ് അറസ്റ്റിലായത്.

ഇതോടെ നീറ്റ് പരീക്ഷാ ക്രമക്കേട്, പരീക്ഷാ പേപ്പര്‍ ചോര്‍ച്ച എന്നീ കേസുകളിലായി അറസ്റ്റിലായവരുടെ എണ്ണം 14 ആയി. സിവില്‍ എഞ്ചിനീയറായ പങ്കജ് കുമാര്‍ എന്ന ആദിത്യയാണ് അറസ്റ്റിലായ ഒരാള്‍. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പക്കല്‍ നിന്നും ഹസാരിബാഗില്‍ വെച്ചാണ് ആദിത്യ ചോദ്യപേപ്പര്‍ മോഷ്ടിച്ചതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു.

ബൊക്കാറോ സ്വദേശിയായ പങ്കജ് കുമാറിനെ പട്‌നയില്‍ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ പങ്കജിനെ സഹായിച്ച രാജു സിങ് എന്നയാളാണ് പിടിയിലായ രണ്ടാമന്‍. ഹസാരിബാഗില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച ചോദ്യപേപ്പര്‍ സംഘത്തിലെ മറ്റുള്ളവര്‍ക്ക് എത്തിച്ചു നല്‍കിയത് രാജു സിങ് വഴിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ വെച്ചാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പക്കല്‍ നിന്ന് നീറ്റ്-യുജി ചോദ്യപേപ്പര്‍ സിവില്‍ എഞ്ചിനീയറായ പങ്കജ് കുമാര്‍ മോഷ്ടിക്കുന്നത്. നീറ്റ് ചോദ്യപേപ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ ആറ് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!