പെരുന്നയില്‍ ഒരുങ്ങുന്നു… താഴത്തങ്ങാടി ക്ഷേത്രത്തിലേക്കുള്ള ഹനുമാന്‍ ശില്പം; 
സമര്‍പ്പണം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കും

ചങ്ങനാശേരി : കോട്ടയം താഴത്തങ്ങാടി തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്കുള്ള ഹനുമാന്‍ ശില്‍പത്തിന്റെ നിര്‍മാണം ചങ്ങനാശ്ശേരി പെരുന്നയില്‍ പൂര്‍ത്തിയാകുന്നു. ജൂലൈ 14ന് താഴത്തങ്ങാടി തിരുമല ക്ഷേത്രത്തില്‍ രാവിലെ 10നു കേന്ദ്രമന്ത്രി സുരേഷ് ഗോപി ശില്‍പം സമര്‍പ്പിക്കും.

പൂര്‍ണമായും തേക്കിന്‍ തടിയിലാണ് ശില്പം കൊത്തിയെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് നിര്‍മാണം ആരഭിച്ചത്.
ഒരു കൈയില്‍ ശ്രീരാമനെയും മറുകൈയില്‍ സീതാദേവിയെയും ഉയര്‍ത്തുന്ന ഹനുമാന്‍ എന്നതാണ് സങ്കല്‍പം. പീഠമുള്‍പ്പടെ 126 സെന്റിമീറ്റര്‍ ഉയരമുണ്ട്.

ആര്‍ട്ടിസ്റ്റ് മോഹന്‍ദാസ് തയാറാക്കിയ രൂപരേഖ അടിസ്ഥാനമാക്കിയാണ് നിര്‍മാണം. മെഷീന്‍ ഒഴിവാക്കി കൈകള്‍ കൊണ്ടു മാത്രമാണ് കൊത്തുപണികള്‍ നടക്കുന്നത്.

ഹനുമാന്‍ ശില്‍പത്തിനു പിന്നില്‍ കോട്ടയം എ ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ പി.എസ് പ്രമോദ്കുമാറും അച്ഛന്റെ സഹോദരന്മാരായ പി. കേശവന്‍, പി. രവീന്ദ്രന്‍, പി. ഗോപാലകൃഷ്ണന്‍, പി. മോഹന്‍ദാസ് എന്നിവരുമാണ് ശില്പികള്‍.    ജോലിയുടെ ഇടവേളകളില്‍ പ്രമോദും നിര്‍മാണത്തിനെത്തും.

പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തടിയില്‍ തീര്‍ത്ത മയൂരവാഹനം നിര്‍മിച്ചതും ഇവരുടെ കുടുംബമാണ്. ശില്‍പികളുടെ കുടുംബവീടായ പെരുന്ന കിഴക്ക് അക്ഷര നഗര്‍ ഉണ്ണിയില്‍ വീട്ടിലെ തടിശാലയിലാണ് നിര്‍മാണം നടക്കുന്നത്. സഹായിയായി തൊഴിലാളിയായ ഷിബുവും കൂടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!