തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ സമരത്തിനിറങ്ങിയ എസ്എഫ്‌ഐയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ, സമരം ചെയ്ത് ഉഷാറാകട്ടെ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. സമരം ചെയ്‌തൊക്കെ അവര് പഠിച്ച് വരട്ടേന്ന്… ഇങ്ങനെയൊക്കെയല്ലേ അവർ കാര്യങ്ങൾ പഠിച്ചു വരാന്‍ പറ്റുകയുള്ളൂ. മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
അവര്‍ എന്താണ് മനസ്സിലാക്കിയിരിക്കുന്നത് എന്നറിയില്ല. തെറ്റിദ്ധാരണയാകാം. എസ്എഫ്‌ഐക്കാര്‍ എല്ലാക്കാര്യങ്ങളും മനസ്സിലാക്കണമെന്നില്ലല്ലോ. നാളെ അവരെ മനസ്സിലാക്കിക്കാമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു. മലബാര്‍ മേഖലയില്‍ പ്ലസ് വണ്ണിന് സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ചിരുന്നു.
അതേസമയം പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ മലപ്പുറം കളക്ടേറ്റിലേക്ക് മാര്‍ച്ച് നടത്തി. സമരം എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്‌സല്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉടന്‍ പരിഹരിക്കണം. ഇടതുസര്‍ക്കാരില്‍ നിന്ന് വിദ്യാര്‍ത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങള്‍ സമരം ചെയ്യാതിരുന്നതെന്നും അഫ്‌സല്‍ പറഞ്ഞു.