ആലപ്പുഴ : ചേർത്തല നഗരസഭയിലും കഞ്ഞിക്കുഴി പഞ്ചായത്തിലും പക്ഷിപ്പനി സംശയിക്കുകയും മുഹമ്മ പഞ്ചായത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തതിനാല്‍ ഈ പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവില്‍ ജാഗ്രതാനിർദേശം.
കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല നഗരസഭ, കുമരകം, അയ്മനം, ആർപ്പൂക്കര, മണ്ണഞ്ചേരി, വെച്ചൂർ, മാരാരിക്കുളം വടക്ക്, ആലപ്പുഴ നഗരത്തിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയില്‍, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്ബോളി എന്നീ വാർഡുകള്‍, പട്ടണക്കാട്, വയലാർ, ചേന്നം പള്ളിപ്പുറം, വൈക്കം മുനിസിപ്പാലിറ്റി, ടി.വി. പുരം, തലയാഴം, കടക്കരപ്പള്ളി എന്നിവയാണ് ജാഗ്രതാ മേഖലയിലുള്‍പ്പെടുന്ന പ്രദേശങ്ങള്‍.ജാഗ്രതാനിർദേശം കർശനമായി പാലിക്കണമെന്ന് കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.
മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം നടത്തിയിരുന്നു. ഇതിനുശേഷം മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് ജാഗ്രതാനിർദേശം നല്‍കിയത്.
ശ്രദ്ധിക്കേണ്ടവ
ഫാമിലും പരിസരത്തും പുറമേനിന്നു വാഹനങ്ങള്‍, വ്യക്തികള്‍ പ്രവേശിക്കാതെ സൂക്ഷിക്കുക.
അവശ്യഘട്ടങ്ങളില്‍ ശരിയായ രീതിയില്‍ അണുനാശനം നടത്തിയ വാഹനങ്ങള്‍, ഉപകരണങ്ങള്‍ മാത്രം അനുവദിക്കുക. ഫാമില്‍നിന്നു പുറത്തുപോകുന്ന വാഹനങ്ങളും അണുമുക്തമാക്കണം.
പുറമേനിന്നുള്ള മറ്റു പക്ഷിമൃഗാദികള്‍ ഫാം പരിസരത്തു പ്രവേശിക്കാതെ സൂക്ഷിക്കണം.
ഫാമില്‍ ജോലിചെയ്യുന്നവർ കൈയുറ, മുഖാവരണം, ഗംബൂട്ട് എന്നിവ ധരിക്കുകയും അണുനാശിനിയുപയോഗിച്ച് വ്യക്തിശുചിത്വം ഉറപ്പാക്കുകയും വേണം. ഫാം നടത്തുന്നവർ മറ്റു പക്ഷിഫാമുകളോ സങ്കേതങ്ങളോ സന്ദർശിക്കരുത്.
ഫാമിന്റെ പ്രവേശനകവാടത്തില്‍ രണ്ടുശതമാനം വീര്യമുള്ള പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് അണുമുക്തമാക്കണം.
ഫാമിലുള്ള പക്ഷികളുടെ കൃത്യമായ രേഖകള്‍ സൂക്ഷിക്കണം. പക്ഷികളില്‍ അസ്വാഭാവികമരണം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയിലറിയിക്കണം.
ആലപ്പുഴയില്‍ പക്ഷിപ്പനി വ്യാപിക്കുന്നു, 30 ഇടത്ത് ജാഗ്രതാനിര്‍ദേശം !!
