കണ്ണൂർ: ഉദയഗിരിയിൽ ഭിന്നശേഷിക്കാരനെ സഹോദരിയുടെ മകൻ കോടാലികൊണ്ട് അടിച്ചുകൊലപ്പെടുത്തി. ഉദയഗിരി സ്വദേശിയായ ദേവസ്യയാണ് കൊല്ലപ്പെട്ടത്.
ദേവസ്യയുടെ ഇരുകാലുകൾക്കും സ്വാധീനമില്ലായിരുന്നു. സംഭവത്തിൽ സഹോദരി പുത്രൻ ഷൈൻ ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെ ആണ് സംഭവം.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
കോടാലി കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം തലയിൽ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി ഷൈനും ദേവസ്യയുടെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ ക്രൂരമായ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ദേവസ്യയും സഹോദരൻ തോമസുകുട്ടിയും ഭിന്നശേഷിക്കാരാണ്. ഇവരുടെ സഹോദരിയാണു രണ്ടുപേരെയും നോക്കുന്നത്. സഹോദരിയുടെ പുത്രനാണ് ഷൈൻ.
സംഭവത്തിനു പിന്നാലെ നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി. ഈ സമയത്ത് ഷൈൻ വീട്ടിൽ തന്നെയുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ദേവസ്യയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റിയിട്ടുണ്ട്.
