അനന്തപ്പൂർ : കാലാവധി കഴിഞ്ഞ 2000 കോടി രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് നിർദേശിച്ച സ്ഥലത്തേക്ക് എത്തിക്കാൻ കോട്ടയത്തുനിന്നു പോയ പൊലീസ് സംഘത്തെ ആന്ധ്ര പൊലീസ് തടഞ്ഞുവച്ചു. തടഞ്ഞത് തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായ നടപടികളെത്തുടർന്നെന്ന് വിശദീകരണം.
ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ അനന്തപുർ ജില്ലയിൽ കേരള സംഘത്തെ ആന്ധ്ര പൊലീസ്, റവന്യു സംഘം തടഞ്ഞു. തിരഞ്ഞെടുപ്പു നിരീക്ഷണത്തിന്റെ ഭാഗമായ പരിശോധനയിലായിരുന്നു ആന്ധ്ര പൊലീസ് സംഘം. ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ വിളിച്ചെങ്കിലും വൈകിട്ട് നാലോടെയാണു വിട്ടയച്ചത്. ഭക്ഷണം പോലും കഴിക്കാൻ അനുവദിച്ചില്ലെന്നും ആക്ഷേപം ഉണ്ട്.
പഴകിയ 500 രൂപ നോട്ടുകൾ 4 ട്രക്കുകളിലാണു കോട്ടയം നർകോട്ടിക് സെൽ ഡിവൈഎസ്പി പി.ജോൺസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിങ്കളാഴ്ച ഹൈദരാബാദിലേക്കു കൊണ്ടുപോയത്. ആകെ 2000 കോടി രൂപയാണ് ഉണ്ടായിരുന്നത്.
ഹൈദരാബാദിലെ റിസർവ് ബാങ്ക് കേന്ദ്രത്തിലേക്കായിരുന്നു യാത്ര. രണ്ട് വാഹനങ്ങളിലായിരുന്നു പൊലീസ് സംഘം. ഡിവൈഎസ്പിയോടൊപ്പം 2 എസ്ഐ മാരും 3 സീനിയർ സിപിഒമാരും 8 സിപിഒ മാരുമാണു സംഘത്തിലുണ്ടായിരുന്നത്.
2,000 കോടിയുമായി പോയ കേരളപോലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞു; വിട്ടയച്ചത് 4 മണിക്കൂറിന് ശേഷം
