എറണാകുളം : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലും തിരുവനന്തപുരത്തും ബിജെപി ജയിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് ട്വന്റി ട്വന്റി പാർട്ടി പ്രസിഡണ്ട് സാബു എം ജേക്കബ്. ബിജെപിയെ ജയിപ്പിക്കാനായി പ്രവർത്തിക്കുന്നത് സിപിഐഎം ആണെന്നും സാബു എം ജേക്കബ് അഭിപ്രായപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയും സിപിഐഎമ്മും തമ്മിൽ ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയും സിപിഐഎമ്മും രണ്ട് ടീമല്ല, ഒറ്റ ടീമാണ്. സിപിഐയെ സിപിഐഎം ബലിയാട് ആക്കുകയാണ്. തൃശ്ശൂർ തിരുവനന്തപുരം മണ്ഡലങ്ങളിൽ സിപിഐയെ തകർക്കാൻ സിപിഐഎം തന്നെ ബിജെപിക്ക് കൂട്ടുനിൽക്കും. എന്നാൽ എറണാകുളത്തും ചാലക്കുടിയിലും സിപിഐഎമ്മും കോൺഗ്രസും പ്രധാന എതിരാളിയായി കാണുന്നത് ട്വന്റി ട്വന്റിയെ ആണെന്നും സാബു എം ജേക്കബ് അഭിപ്രായപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ചാലക്കുടിയിലും എറണാകുളത്തുമാണ് മൂന്ന് മുന്നണികളെയും വെല്ലുവിളിച്ചുകൊണ്ട് ട്വന്റി ട്വന്റി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ളത്. എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയും ചാലക്കുടിയിൽ അഡ്വ. ചാർലി പോളും ട്വന്റി ട്വന്റിക്കായി മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.