‘വെയിലോ?, ഹേയ്…’; ജനാധിപത്യം ഊട്ടിയുറപ്പിക്കാന്‍ വോട്ട് ചെയ്ത് താരങ്ങള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാവിലെ തന്നെ മിക്ക ചലച്ചിത്ര താരങ്ങളും വോട്ട് ചെയ്യാനെത്തി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി. രാവിലെ 7 മണിയോടെ ആരംഭിച്ച വോട്ടെടുപ്പില്‍ പ്രമുഖരായ പല താരങ്ങളും വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമാ മേഖലയിലുള്ള ആളായതിനാല്‍ നടന്‍ സുരേഷ് ഗോപിയുടെ ജയത്തെക്കുറിച്ചുള്ള അഭിപ്രായം മിക്ക താരങ്ങളോടും ചോദിച്ചിരുന്നു.

ഫഹദ് ഫാസില്‍, ടൊവീനോ തോമസ്, ആസിഫ് അലി, സുരേഷ് ഗോപി, ശ്രീനിവാസന്‍, രണ്‍ജി പണിക്കര്‍, ദിലീപ്, റിമ കല്ലിങ്കല്‍, കൃഷ്ണകുമാറും കുടുംബവും തുടങ്ങിയവര്‍ വോട്ട് ചെയ്തു.

ആലപ്പുഴയിലായിരുന്നു ഫഹദ് ഫാസിലും പിതാവും സംവിധായകനുമായ ഫാസിലും വോട്ടു രേഖപ്പെടുത്തിയത്.

ആസിഫലി അലി തൊടുപുഴയിലാണ് വോട്ട് രേഖപ്പെടുത്തിയത്. ആരെങ്കിലും ചൂട് മൂലമോ മടി മൂലമോ വോട്ട് ചെയ്യാന്‍ മടിച്ചിരിക്കുന്നുണ്ടെങ്കില്‍ തങ്ങളെപ്പോലുള്ളവര്‍ അത്തരക്കാര്‍ക്ക് പ്രചോദനമാകട്ടെയെന്നാണ് ആസിഫ് അലി പ്രതികരിച്ചത്. കഴിഞ്ഞ തവണ പ്രചാരണത്തിനുണ്ടായിരുന്നു. ഇത്തവണ കഴിഞ്ഞില്ല.

സുരേഷ് ഗോപി, മുകേഷ്, കൃഷ്ണകുമാര്‍ ഇവരില്‍ ആര് ജയിക്കണമെന്നാണ് ആഗ്രഹമെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ആസിഫ് അലിയോട് ചോദിച്ചത്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവുമായുള്ള വ്യത്യാസം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജനത്തിനും ജനാധിപത്യത്തിനും നല്ലത് വരുന്നൊരു വിജയമാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു ആസിഫിന്റെ മറുപടി.

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ കുടുംബസമേതം കൊച്ചിയിലെത്തിയാണ് വോട്ട് ചെയ്തത്. അടിസ്ഥാനപരമായി ഞാന്‍ ജനാധിപത്യത്തിന് എതിരാണ്. എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ പഴുതുകളുണ്ട്. അതുകൊണ്ടാണ് എനിക്ക് താല്‍പ്പര്യം ഇല്ലാത്തത്. അടുത്തകാലത്തൊന്നും ഇന്ത്യ കര കയറുന്ന യാതൊരു ലക്ഷണവുമില്ല. സുരേഷ് ഗോപിയെ വ്യക്തിപരമായി എനിക്ക് ഇഷ്ടമാണ്. പക്ഷെ, അയാളുടെ പാര്‍ട്ടിയോട് എനിക്ക് താല്പര്യമില്ലെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.

വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കണ്ട രണ്‍ജി പണിക്കരോടും സുരേഷ് ഗോപിയുടെ ജയം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഉയര്‍ന്നത്. തന്റെ രാഷ്ട്രീയവും സുരേഷ് ഗോപിയുടെ രാഷ്ട്രീയവും വ്യത്യസ്തമാണെന്നും അതില്‍ ഉത്തരമുണ്ടെന്നുമായിരുന്നു മറുപടി.

തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കൂടിയായ സുരേഷ് ഗോപി കുടുംബത്തോടൊപ്പം തൃശ്ശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്റ് ജോര്‍ജ്ജ് സിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു.

നടി മേനകയും ഭര്‍ത്താവ് നടനും നിര്‍മ്മാതാവുമായ സുരേഷ് കുമാറും മകള്‍ രേവതിയും തിരുവന്തപുരത്ത് വോട്ടുകള്‍ രേഖപ്പെടുത്തി.

ശ്രീലങ്കയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് നടി അന്ന രേഷ്മ രാജന്‍ ആലുവ ഇസ്‌ലാമിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാനായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!