തിരുവനന്തപുരം : ഹൈ റിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാർ ഉത്തരവിറക്കി. തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസായിരുന്നു നിലവിൽ കേസ് അന്വേഷിച്ച് കൊണ്ടിരുന്നത് .
കേസ് സിബിഐക്ക് വിട്ടതിന്റെ ഭാഗമായി ഇതുവരെയുള്ള അന്വേഷണ രേഖകള്‍ നേരിട്ട് പേഴ്സണല്‍ മന്ത്രാലയത്തില്‍ എത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നൽകി . കേസ് സംബന്ധിച്ച എല്ലാ രേഖകളും അടിയന്തരമായി ഡല്‍ഹിയില്‍ എത്തിക്കാനാണ് നിര്‍ദേശം. ഹൈ റിച്ച് തട്ടിപ്പില്‍ ഇഡി അന്വേഷണവും പുരോഗമിക്കുകയാണ്.
ഹൈറിച്ച് എംഡി കെ ഡി പ്രതാപന്‍, ഭാര്യ സീന പ്രതാപന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. മണിചെയിന്‍ മാര്‍ക്കറ്റിങ്ങിലൂടെ 1.63 ലക്ഷം നിക്ഷേപകരില്‍നിന്ന് പ്രതികള്‍ 1630 കോടി തട്ടിയെടുത്തെന്നാണ് തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ് ഐ ആറില്‍ പറയുന്നത്.
അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും നിക്ഷേപകരുണ്ട്. അന്തര്‍ ദേശീയ ഇടപാട് നടന്നിട്ടുണ്ടോയെന്ന പൊലീസ് അന്വേഷണത്തിനിടയിലാണ് കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറിയത്.