തൃശൂർ: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കാനാവില്ലെന്ന കോടതി വിധിയിൽ പ്രതികരിച്ച് നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ്ഗോപി. കേസുമായി അങ്ങേയറ്റം വരെ പോകുമെന്നും പോരാട്ടം തന്നെയാണിതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
തനിക്കെതിരായ കേസ് തെരഞ്ഞെടുപ്പിൽ ചർച്ചയാക്കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എന്തിന് ബാധിക്കണം എന്നായിരുന്നു മറുപടി. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിക്ക് ഏതെങ്കിലും ഒരാളെ കേരളത്തിൽ നിർത്താൻ പറ്റുമോ എന്നും സുരേഷ് ഗോപി ചോദിച്ചു.
നികുതിവെട്ടിപ്പിനുള്ള ശ്രമം നടന്നിട്ടില്ല എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണോ എന്ന ചോദ്യത്തിന് താൻ അതുപോലും പറയാൻ പാടില്ലെന്നും കോടതി പറയുമെന്നുമായി രുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പറയാൻ ഒരുപാടു കാര്യങ്ങളുണ്ട്. എന്നാൽ ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയ്ക്ക് ഒന്നും പറയുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കാനാവില്ലെന്നായിരുന്നു എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി. പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ അടയ്‌ക്കേണ്ട ലക്ഷങ്ങളുടെ നികുതി വെട്ടിച്ചെന്നാണ് കേസ്. ഇതേത്തുടര്‍ന്ന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായി എന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. നികുതി വെട്ടിന് പുറമേ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളും സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരുന്നു. 2010, 2016 വര്‍ഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ വിചാരണ നടപടികള്‍ മെയ് 28 ന് തുടങ്ങും.