മോദിക്കെതിരെ അജയ് റായ്; തീരുമാനമാകാതെ അമേഠിയും റായ്ബറേലിയും

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വിവിധ മണ്ഡലങ്ങളിലെ 46 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തര്‍പ്രദേശ് പിസിസി അധ്യക്ഷന്‍ അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വാരണാസിയില്‍ മോദിക്കെതിരെ അജയ് റായ് ആയിരുന്നു മത്സരിച്ചിരുന്നത്. അതേസമയം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അമേഠി, റായ് ബറേലി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇരുവരും മത്സരിക്കാന്‍ വിമുഖത പുലര്‍ത്തുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തര്‍പ്രദേശിലെ അംറോഹയില്‍ ബിഎസ്പിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയ ഡാനിഷ് അലിയാണ് സ്ഥാനാര്‍ത്ഥി. പ്രാദേശിക ഘടകത്തിന്റെ എതിര്‍പ്പ് തള്ളിയാണ് ഡാനിഷ് അലിയെ സ്ഥാനാര്‍ഥിയാക്കുന്നത്. മധ്യപ്രദേശിലെ രാജ്ഗഡില്‍ നിന്നും ദിഗ് വിജയ് സിങ് ജനവിധി തേടും. തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്നും കാര്‍ത്തി ചിദംബരം മത്സരിക്കും.

അസം, ആൻഡമൻ നിക്കോബാർ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മിസോറാം, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നായി 46 സ്ഥാനാര്‍ത്ഥികളെയാണ് നാലാംഘട്ട പട്ടികയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

ഇതോടെ 185 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. സിക്കം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 18 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!