കോട്ടയം : ഹോമിയോപ്പതിയുടെ ജനയിതാവായ ഡോ. സാമുവല്‍ ഹാനിമാന്റെ നാമധേയത്തില്‍ ഹോമിയോ ശാസ്ത്ര വേദി ഏര്‍പ്പെടുത്തിയിട്ടുള്ള ഇരുപത്തിയേഴാമത് ഡോക്ടര്‍ സാമൂവല്‍ ഹാനിമാന്‍ ദേശീയ അവാര്‍ഡിന് നോര്‍ത്ത് പറവൂര്‍ സ്വദേശിയും കേരള ഗവര്‍മെന്റ് ഹോമിയോപ്പതി വകുപ്പില്‍ മെഡിക്കല്‍ ഓഫീസറുമായ ഡോ. മുഹമ്മദ് റഫീക്ക് അര്‍ഹനായി.
നിലവില്‍ തൃശ്ശൂര്‍ ജില്ലയിലെ താന്ന്യം പഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കലോഫീസറാണ്. ലോകത്തെമ്പാടുമായി ഏറെ വായിക്കപ്പെട്ട ആറ് പുസ്തകങ്ങള്‍ രചിച്ചതും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളായ അമേരിക്ക, മൊറൊക്കോ, മലേഷ്യ, നെതര്‍ലാന്റ്‌സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലായി ഇരുന്നൂറില്‍പരം പ്രഭാഷണങ്ങള്‍ നടത്തിയതും, ഇരുന്നൂറിലധികം ലേഖനങ്ങള്‍ എഴുതിയതും, ഇന്ത്യയിലെയും വിശിഷ്യ കേരളത്തിലെയും ഹോമിയോപ്പതിയുടെ വികാസവും നേട്ടങ്ങളും ലോക ജനതയ്ക്ക് മുന്നില്‍ എത്തിച്ച പ്രവര്‍ത്തനങ്ങളും, 2018ലെ പ്രളയ സമയത്തെയും കോവിഡ് കാലത്തെയും സേവനങ്ങള്‍ കണക്കിലെടുത്തുമാണ് അവാര്‍ഡ് നല്‍കുന്നത്.
30000(മുപ്പതിനായിരം)രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ് 2024 ഏപ്രില്‍ 21 ന് തിരുവല്ല ഹോട്ടല്‍ അശോകയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍വെച്ച് ഗവര്‍മെന്റ് ചീഫ് വിപ്പ് പ്രൊഫസര്‍ ഡോ : എന്‍. ജയരാജ് സമ്മാനിക്കുമെന്ന് ഹോമിയോ ശാസ്ത്ര വേദി ചെയർമാൻ ഡോ. ടി എൻ പരമേശ്വരക്കുറുപ്പ് അറിയിച്ചു.
