പത്തനംതിട്ട : കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം കിണറ്റിൽ നിന്ന് കണ്ടെത്തി. കാട്ടുപന്നിയെ കണ്ടു ഭയന്നോടിയാണ് എലിസബത്ത് ബാബു കിണറ്റിൽ വീണത്.
പത്തനംതിട്ട അടൂർ വയല പരുത്തിപ്പാറയിലാണ് സംഭവം. പ്ലാവിയിൽ വീട്ടിൽ എലിസബത്തിനെ ഫയർഫോഴ്സ് സംഘം എത്തിയാണ് രക്ഷിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ആണ് എലിസബത്തിനെ കാണാതായത്. അന്വേഷണത്തിനിടെ ഇന്ന് ഉച്ചയ്ക്ക് 2.45ന് അടുത്ത പുരയിടത്തിലെ കിണറ്റിൽ നിന്നും കരച്ചിൽ കേട്ടു.
പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ഓടി കിണറിന് മുകളിലേക്ക് കയറിയതാണ് എലിസബത്ത്. കിണറിന് മുകളിൽ നിരത്തിയിരുന്ന പലകകൾ ഒടിഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു. 50 അടിയോളം ആഴമുള്ള കിണറ്റിൽ നിന്നും ഇവരെ രക്ഷപ്പെടുത്താൻ നാട്ടുകാർ നടത്തിയ ശ്രമം വിഫലമായത്തിനെ തുടർന്നാണ് അടൂർ ഫയർ ഫോഴ്സിന്‍റെ സഹായം തേടിയത്.
ഒരു ദിവസത്തോളം കിണറ്റിലെ വെള്ളത്തിൽ കിടന്ന് അവശ നിലയിലായിരുന്നു എലിസബത്ത്. എലിസബത്തിനെ നെറ്റിനുള്ളിൽ ആക്കി സുരക്ഷിതമായി കരക്കെത്തിക്കുക യായിരുന്നു. ഫയർ ഫോഴ്സിന്‍റെ ആംബുലൻസിൽ എലിസബത്തിനെ അടൂർ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു.