‘പിന്തുടര്‍ന്നു ദ്രോഹിക്കുന്ന ക്രൂരതകള്‍ സഹിച്ച് ഇനിയും തുടരാനാകില്ല’; സിപിഎം വിട്ട് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

തിരുവനന്തപുരം: വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുകയാ ണെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കു ന്നതിനായി മൂന്ന് പതിറ്റാണ്ടോളമായി താന്‍ നടത്തിയ കലാസൃഷ്ടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ ക്കും നേരെ പാര്‍ട്ടിയിലെ ചിലരില്‍ നിന്നുണ്ടായ ക്രൂരമായ വ്യക്തിവിരോധവും ഉന്മൂലന ശ്രമങ്ങളും സഹിക്കാനാവാതെ യാണ് ഈ തീരുമാനമെ ന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

2014ല്‍ പുറത്തിറങ്ങിയ വസന്തത്തിന്റെ കനല്‍വഴികള്‍, 2022-ല്‍ പുറത്തിറങ്ങിയ തീ, 2025-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം വീരവണക്കം എന്നിവയുടെ സംവിധായകനാണ് അനില്‍ നാഗേന്ദ്രന്‍.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഡോ. വിവി വേലുക്കുട്ടി അരയന്റെ പേരക്കുട്ടിയും, അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവായിരുന്ന അഡ്വ. വിവി നാഗേന്ദ്രന്റെ മകനുമാണ് അനില്‍ നാഗേന്ദ്രന്‍. കുട്ടിക്കാലം മുതല്‍ക്കേ പാര്‍ട്ടി നേതാക്കളുടെയും നവോത്ഥാന നായകരുടെയും സാന്നിധ്യത്തില്‍ വളര്‍ന്നുവന്ന താന്‍, രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പുരോഗമന ആശയങ്ങളോടെയാണ് ഈ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായതെന്ന് അദ്ദേഹം കുറിക്കുന്നു.

‘വസന്തത്തിന്റെ കനല്‍ വഴികളില്‍’, തമിഴ് ചിത്രമായ ‘വീരവണക്കം’ തുടങ്ങിയ കമ്മ്യൂണിസ്റ്റ് ചരിത്രവും ആശയങ്ങളും പറയുന്ന സിനിമകള്‍ താന്‍ സംവിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ രാഷ്ട്രീയ ഉള്ളടക്കം തിരിച്ചറിഞ്ഞിട്ടും ചിലര്‍ തന്നോട് വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നു വെന്ന് അദ്ദേഹം ആരോപിക്കുന്നു. ചിത്രം പുറംലോകം കാണരുതെന്ന ക്രൂരമായ നിലപാടാണ് ചിലര്‍ സ്വീകരിച്ചത്.

സിനിമകള്‍ക്കായി കോടിക്കണക്കിന് രൂപയും ആയുസ്സിന്റെ നല്ലൊരു ഭാഗവും യാതൊരു ലാഭേച്ഛയുമില്ലാതെയാണ് വിനിയോഗിച്ചത്. എന്നാല്‍ കഴിഞ്ഞ പന്ത്രണ്ടുകൊല്ലക്കാലം താന്‍ നേരിട്ടത് പലവിധ ദുരിതങ്ങളെക്കാളും ഭയാനകമായ ഉന്മൂലന ക്രിയകളാണെന്നും പാര്‍ട്ടിയിലെ ചിലര്‍ തനിക്കെതിരെ കടുത്ത പകയും വൈരാഗ്യവും സൂക്ഷിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

കരുണയാണ് കമ്മ്യൂണിസത്തിന്റെ ബാലപാഠമെന്നാണ് താന്‍ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ ഇന്ന് നിര്‍ഭാഗ്യവശാല്‍ തനിക്കത് കാണാന്‍ കഴിയുന്നില്ല. സഹായിച്ചില്ലെങ്കിലും പിന്തുടര്‍ന്നു ദ്രോഹിക്കുന്ന ക്രൂരതകള്‍ സഹിച്ച് ഇനിയും തുടരാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം പ്രസ്ഥാനത്തോട് വിടപറയുന്നത്. നല്ലവരായ നിരവധി നേതാക്കളും പ്രവര്‍ത്തകരും ഈ പ്രസ്ഥാനത്തിലുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന അനില്‍ നാഗേന്ദ്രന്‍, തന്നെ സ്നേഹിച്ച നേതാക്കളോടും സഖാക്കളോടും ക്ഷമ ചോദിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!