കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കാണാതായി. സ്റ്റേഷൻ വളപ്പിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടി കാണാതായത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. ജൂൺ ഏഴിന് ബത്തേരിയിലെ ദൊട്ടപ്പാക്കുളത്ത് നിന്ന് പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾ കോടതിയിൽ ഹാജരാക്കിയ ശേഷം സ്റ്റോർ റൂമിൽ സൂക്ഷിക്കുകയായിരുന്നു.
സെപ്റ്റംബർ 10ന് സ്റ്റേഷൻ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും സ്റ്റോർ റൂം വൃത്തിയാക്കുന്നതിനായി എത്തിയപ്പോഴാണ് ചാക്കുകൾ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. മുറിയുടെ പൂട്ട് പൊളിച്ചതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. അസിസ്റ്റന്റ് റൈറ്ററുടെ മേശയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം. ജൂൺ 26നും സെപ്റ്റംബർ 10നും ഇടയിലായിരിക്കാം മോഷണം നടന്നതെന്നാണ് സംശയം.
പൊലീസ് സ്റ്റേഷൻ വളപ്പിൽ വിശദമായ പരിശോധന നടത്തിയെങ്കിലും തൊണ്ടി എങ്ങനെ പുറത്തേക്ക് കൊണ്ടുപോയെന്നതിൽ ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. സ്റ്റേഷൻ എസ്ഐ അജേഷ് കെഎസിന്റെ പരാതിയിൽ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
