കോട്ടയം : മുഖ്യമന്ത്രി വി ഡി സതീശനും എ.കെ. ബാലനും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി
മാസപ്പടി കേസ് അട്ടിമറിക്കാൻ ഗൂഢനീക്കം നടക്കുന്നുവെന്ന് ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാർ ആരോപിച്ചു.
മാസപ്പടി കേസ് നിർണായക വഴിത്തിരിവിൽ നിൽക്കെ മുഖ്യമന്ത്രി വി ഡി സതീശനും എ.കെ. ബാലനും തമ്മിൽ നടത്തിയ കൂടിക്കാഴ്ച കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി. എം.എൽ.എ. ബി.ബി. ഗോപകുമാർ ആരോപിച്ചു.
പിണറായിയുടെ വിശ്വസ്തനായ എ.കെ. ബാലൻ, അദ്ദേഹത്തിന്റെ ദൂതനായാണോ ഈ കൂടിക്കാഴ്ച നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും, കേസിൽ സർക്കാർ സ്വീകരിക്കാൻ പോകുന്ന നിലപാട് എന്താണെന്ന് ജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഴിമതിയുടെ കാര്യത്തിൽ എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം സഹകരിക്കുകയാണെന്നും, മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ളവർ വൈമുഖ്യം കാണിക്കുന്നത് എന്തിനാണെന്നും ഗോപകുമാർ ചോദിച്ചു. സി.എം.ആർ.എല്ലിൽ നിന്ന് മറ്റു പലരും വലിയ തുക കൈപ്പറ്റിയിട്ടുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ, മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്താനോ വിരട്ടാനോ ആണോ എ.കെ. ബാലൻ അദ്ദേഹത്തെ കണ്ടതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
മുൻപ് രമേശ് ചെന്നിത്തലയെ കടകംപള്ളി സുരേന്ദ്രൻ കണ്ടത് എന്തിനാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലാ ത്തതുപോലെയാണ് ഇപ്പോഴത്തെ സംഭവമെന്നും, മാസപ്പടി കേസ് ഇല്ലാതാക്കാനാണ് നീക്കമെങ്കിൽ ബി.ജെ.പി. ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ബി.ബി. ഗോപകുമാർ മുന്നറിയിപ്പ് നൽകി.
എ കെ ബാലൻ മുഖ്യമന്ത്രിയെ കണ്ടത് മാസപ്പടി കേസ് അട്ടിമറിക്കാൻ: ബിജെപി
