‘ഡിജിറ്റൽ അറസ്റ്റ്’
തട്ടിപ്പ്: 85 ലക്ഷം തട്ടിയ കേസിൽ
അന്വേഷണം
കേരളത്തിലേക്ക്

അരൂർ(ആലപ്പുഴ) : റിട്ടയേർഡ് ഗസറ്റഡ് ഓഫീസറെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്തതായി വിശ്വസിപ്പിച്ച് 85 ലക്ഷം രൂപ തട്ടിയ കേസിൽ അന്വേഷണം കേരളത്തിലേക്കും. തട്ടിപ്പിനിരയായ ഹൈദരാബാദ് സ്വദേശിയുടെ പണം മലയാളികളായ മൂന്ന് പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.

അരൂർ എഴുപുന്ന സ്വദേശി നന്ദകുമാർ, എറണാകുളം മൂലങ്കുഴി സ്വദേശി വൈശാഖ്, വൈശാഖിന്റെ ബന്ധു ആലീസ് എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയതെന്നാണ് ഹൈദരാബാദ് പൊലീസിന്റെ കണ്ടെത്തൽ.

ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് മൂവരോടും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. കേരള പൊലീസിന്റെ സഹായത്തോടെയാണ് നോട്ടീസ് കൈമാറിയത്.

ഹൈദരാബാദ് സ്വദേശിയായ റിട്ടയേർഡ് ഗസറ്റഡ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന പേരിൽ ഭീഷണിപ്പെടുത്തിയും നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് വിശ്വസിപ്പിച്ചുമാണ് 85 ലക്ഷം രൂപ തട്ടിയെടുത്തതെന്നാണ് പരാതി.

മലയാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തിയതിന്റെ സാഹചര്യവും തട്ടിപ്പിലെ ഇവരുടെ പങ്കും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പണം കൈമാറിയതിന്റെ ഉറവിടം, അക്കൗണ്ടുകളുടെ ഉപയോഗം, മറ്റ് ഇടപാടുകൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച സംഘവുമായി കേരളത്തിലെ അക്കൗണ്ട് ഉടമകൾക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!