കശുവണ്ടി അഴിമതി: പ്രോസിക്യൂഷന്‍ അനുമതിക്ക് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ അനുമതിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സ്‌റ്റേ നല്‍കിയത്. സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കശുവണ്ടി അഴിമതിയിലെ കോടതിയലക്ഷ്യ നടപടിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയും സ്റ്റേ ചെയ്തു.

കേസിലെ പ്രതികളായ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ എ രതീഷ് എന്നിവരാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ സാങ്കേതിക പിഴവുണ്ടോ എന്ന് പരിശോധിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി നിര്‍ബന്ധപ്രകാരമാണ് പ്രോസിക്യൂഷന്‍ അനുമതിയെന്നായിരുന്നു പ്രതികളുടെ വാദം.

കോടതിയലക്ഷ്യ കേസിലെ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് വിശദമായ വാദം കേള്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍, പ്രോസിക്യൂഷൻ അനുമതി നൽകാൻ സര്‍ക്കാരിനോട് കോടതിക്ക് നിര്‍ബന്ധിക്കാന്‍ കഴിയില്ല എന്നാണ് പ്രതികള്‍ ചൂണ്ടിക്കാട്ടിയത്. പ്രതികളുടെ വാദം കേള്‍ക്കാതെയാണ് പ്രോസിക്യൂഷന്‍ അനുമതിക്ക് തീരുമാനമെടുത്തതെന്ന വാദവും ഇവര്‍ ഉയര്‍ത്തിയിരുന്നു. അടുത്ത വിധി വരുന്നത് വരെയാണ് ഹൈക്കോടി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!