തിരുവനന്തപുരം: ഭർത്താവിനൊപ്പം വീണ്ടും താമസിക്കാൻ അനുവദിക്കാത്തതിലുള്ള വിരോധത്തെ തുടർന്ന് ഭാര്യ ഭർത്താവിന്റെ വീട്ടിലെത്തി അതിക്രമം നടത്തിയതായി പരാതി. പൗണ്ടുകടവ് കോരളംകുഴി മണ്ണാംവിളാകം വീട്ടിൽ മധുവിനും മക്കൾക്കും നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ഓഗസ്റ്റ് 14ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇരുമ്പ് കമ്പിപ്പാരയുമായി വീട്ടിലെത്തിയ യുവതി മുറ്റത്തുനിന്നിരുന്ന മധുവിനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്നാണ് ആരോപണം.
ഭയന്ന മധുവും മകനും വീടിനുള്ളിൽ കയറി വാതിലടച്ചതോടെ യുവതി കമ്പിപ്പാര ഉപയോഗിച്ച് വീടിൻ്റെ മുൻവശത്തെ ഹാളിലെ ജനൽച്ചില്ലുകൾ തകർത്തു. പിന്നാലെ മുൻവാതിൽ അടിച്ചുതകർത്ത ശേഷം വീടിനുള്ളിൽ കയറിയും ഭീഷണി തുടർന്നതായി പരാതിയിൽ പറയുന്നു.
മധുവിനെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയ ഭാര്യ പിന്നീട് മധുവിൻ്റെ വീട്ടിൽ താമസിക്കാൻ അനുവാദം തേടിയിരുന്നു. എന്നാൽ മധു ഇതിന് സമ്മതിക്കാതിരുന്നതാണ് ആക്രമണത്തിന് കാരണമെന്നാണ് പരാതിയിലുള്ളത്.
സംഭവത്തിൽ മധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
