താഷ്കെൻ്റ് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി. ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പ്രധാനമന്ത്രി മോദിയ്ക്ക് ഉസ്‌ബെക്കിസ്ഥാൻ പരമോന്നത ബഹുമതി സമ്മാനിച്ചത്.
വിദേശ നേതാക്കൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ ‘ഒലി ദരജാലി ദൂസ്ത്ലിക്’ പുരസ്കാരമാണ് ഉസ്‌ബെക് പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവ് അദ്ദേഹത്തിന് സമ്മാനിച്ചത്. താഷ്‌കെന്റിൽ നടന്ന ചടങ്ങിൽ വെച്ചാണ് ഈ അപൂർവ്വ പുരസ്കാരം മോദിയ്ക്ക് കൈമാറിയത്. ഉസ്‌ബെക്കിസ്ഥാനിൽ നിന്നുള്ള ഈ ബഹുമതി തനിക്ക് വലിയ അഭിമാനവും സന്തോഷവും നൽകുന്നുവെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
പുരസ്കാരം 140 കോടി ഇന്ത്യൻ ജനങ്ങൾക്കായും ഇരുരാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദത്തിനായും സമർപ്പിക്കുന്നതായി നരേന്ദ്ര മോദി വ്യക്തമാക്കി. ‘ദൂസ്ത്ലിക്’ എന്നാൽ സൗഹൃദം എന്നാണ് അർത്ഥമാക്കുന്നത്. ഇന്ത്യയിലെ എല്ലാ വീടുകളിലും ദിവസവും പലതവണ ഉപയോഗിക്കുന്ന ഒരു വാക്കാണ് ഇതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള വികാരത്തെയാണ് ഈ വാക്ക് പ്രതിഫലിപ്പിക്കുന്നതെന്നും തങ്ങൾക്ക് ലഭിച്ച ഈ ആദരവിന് ഉസ്‌ബെക്കിസ്ഥാനിലെ ജനങ്ങളോടും പ്രസിഡന്റിനോടും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉഭയകക്ഷി യോഗത്തിൽ ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള സഹകരണം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചു. വ്യാപാരം, വികസനം, പ്രതിരോധം, ഊർജ്ജം എന്നീ മേഖലകളിൽ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇരു നേതാക്കളും ധാരണയിലെത്തി. ഗ്ലോബൽ സൗത്തിന്റെ ക്ഷേമത്തിനായി ഇരുരാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ട് ദിവസത്തെ ഉസ്‌ബെക്കിസ്ഥാൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കൈടുക്കാനായി പ്രധാനമന്ത്രി മോദി കിർഗിസ്ഥാനിലേക്ക് തിരിക്കും.
