കോട്ടയം : ബാറുടമകളുമായി അനധികൃത ഇടപാടുകൾ നടത്തിയെന്ന വിവരത്തെ തുടർന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അശോക് കുമാറിന്റെ വീട്ടിൽ വിജിലൻസിന്റെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തിൽ മിന്നൽ പരിശോധന. പരിശോധനയിൽ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ബാറുടമകളിൽ ചിലരുടെ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അശോക് കുമാറുമായുള്ള വഴിവിട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്.
മറ്റിടങ്ങളിൽ രാത്രി 11 മണിക്ക് ബാറുകൾ അടയ്ക്കുമ്പോൾ ചില ബാറുകൾക്ക് അധിക സമയം പ്രവർത്തിക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വഴിവിട്ട സഹായം ലഭിച്ചിരുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. മിന്നൽ പരിശോധനയ്ക്ക് ശേഷം അശോക് കുമാറിനോട് ഓഫീസിൽ നേരിട്ട് ഹാജരാകാൻ വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ വിശദീകരണം കേട്ടതിനുശേഷമായിരിക്കും സസ്‌പെൻഷൻ അടക്കമുള്ള തുടർനടപടികളിലേക്ക് കടക്കുക.
