മെഡൽ ഉറപ്പിച്ച് ഇന്ത്യ! ത്രില്ലറിൽ ചൈനീസ് സഖ്യത്തെ തകർത്ത് ഗായത്രി- ട്രീസ സഖ്യം

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ ദീർഘ കാലമായി ഇന്ത്യ കാത്തിരിക്കുന്ന ഒരു മെഡൽ നേട്ടം ഒടുവിൽ സാധ്യമാകുന്നു. ലോക ബാഡ്മിന്റൺ പോരാട്ടത്തിന്റെ വനിതാ ഡബിൾസിൽ 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യ മെഡൽ നേടുമെന്നു ഉറപ്പായി. ഇന്ത്യയുടെ ഗായത്രി ഗോപീചന്ദും മലയാളി താരം ട്രീസ ജോളിയും ചേർന്ന സഖ്യം സെമിയിലേക്ക് മുന്നേറിയതോടെയാണ് ഇന്ത്യ മെഡലുറപ്പിച്ചത്. നിലവിൽ വെങ്കല സാധ്യതയാണുള്ളത്. സെമിയും ഫൈനലും ജയിച്ച് അത് സുവർണ നേട്ടമാകുമെന്നു പ്രതീക്ഷിക്കാം.

ക്വാർട്ടറിൽ ത്രില്ലർ പോരാട്ടത്തിലാണ് ഇന്ത്യൻ സഖ്യത്തിന്റെ മുന്നേറ്റം. ചൈനയുടെ നാലാം സീഡ് സഖ്യമായ ജിയ യി ഫാൻ- ഷാങ് ഷു ഷിയാൻ സഖ്യത്തെ വീഴ്ത്തിയാണ് ഇന്ത്യൻ സഖ്യത്തിന്റെ മുന്നേറ്റം. ആദ്യ സെറ്റ് കൈവിട്ട ശേഷം കരുത്തോടെ തിരിച്ചടിച്ചാണ് ഗായത്രി- ട്രീസ സഖ്യം ജയിച്ചു കയറിയത്. സ്കോർ: 16-21, 21-15, 21-13.

അവസാനമായി ഇന്ത്യ വനിതാ ഡബിൾസിൽ മെഡൽ നേടുന്നത് 2011ലാണ്. അന്ന് അശ്വിനി പൊന്നപ്പ- ജ്വാല ഗുട്ട സഖ്യം വെങ്കലം നേടിയിരുന്നു.

ടൂർണമെന്റിൽ അനായാസ മുന്നേറ്റമാണ് ഗായത്രി- ട്രീസ സഖ്യത്തിന്റേത്. ക്വാർട്ടറിൽ ചൈനീസ് തരങ്ങൾ കടുത്ത വെല്ലുവിളിയായി. ഇതുവരെ നേരിട്ട താരങ്ങളെ പോലെ ആയിരുന്നില്ല ചൈനീസ് സഖ്യം. ഇന്ത്യ സഖ്യത്തിന്റെ വലിയ പരീക്ഷണമായി പോരാട്ടം. ആദ്യ സെറ്റ് കൈവിട്ട ശേഷമുള്ള തിരിച്ചുവരവിൽ ഗായത്രിയുടെ സ്മാഷുകളും ട്രീസയുടെ നെറ്റ് പ്ലേയും ചേർന്നാണ് ഇന്ത്യക്ക് ആധിപത്യം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!