ന്യൂഡൽഹി, 1 ഓഗസ്റ്റ് 2026: കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാവുന്ന കൃഷിരീതികൾ, വിള ഇൻഷുറൻസ്, ജലസേചന സംവിധാനങ്ങളുടെ സുസ്ഥിരത, ഡിജിറ്റൽ ആശയവിനിമയം, നിയമനിർമ്മാണ ശേഷി വർദ്ധിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പാർലമെന്റ് അംഗങ്ങൾക്കും നിയമസഭാംഗങ്ങൾക്കുമായി ‘നേഷൻ ഫസ്റ്റ് പോളിസി റിസർച്ച് ആൻഡ് ചേഞ്ച് ഫൗണ്ടേഷൻ’ (NFPRC) ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലുള്ള ഗുൽമോഹർ ഹാളിൽ ശിൽപശാല സംഘടിപ്പിച്ചു.
രാജ്യത്തുടനീളമുള്ള പാർലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും നയരൂപീകരണ വിദഗ്ധരുമാണ് ഈ ശിൽപശാലയിൽ പങ്കെടുത്തത്.
ഇന്ത്യയുടെ കാർഷിക മേഖലയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ‘വികസിത് ഭാരത്@2047’ (Viksit Bharat@2047) എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും തെളിവുകളെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാവുന്ന ഭരണരീതികൾ, വിള വൈവിധ്യവൽക്കരണം, ജലസംരക്ഷണം, ജലസേചനം, ഇൻഷുറൻസ് പരിരക്ഷ എന്നിവയുടെ പ്രാധാന്യം രാജ്യസഭാ അംഗവും NFPRC ഫൗണ്ടേഷൻ ചെയർമാനുമായ തരുൺ ചുഗ് എടുത്തുപറഞ്ഞു.
കാർഷിക-കർഷക ക്ഷേമ മന്ത്രാലയത്തിലെ അഗ്രികൾച്ചർ കമ്മീഷണർ ഡോ. പ്രവീൺ കുമാർ സിംഗ്, ICAR ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. രാജ്ബീർ സിംഗ് എന്നിവർ “കൃഷിയിലെ കാലാവസ്ഥാ പ്രതിരോധം: നയം മുതൽ അന്തിമ ഗുണഭോക്താവിലേക്കുള്ള സേവന വിതരണം വരെ” എന്ന വിഷയത്തിൽ ഒരു സെഷൻ നയിച്ചു.
പ്രദേശികമായ വിള വൈവിധ്യവൽക്കരണം, ചെറുധാന്യങ്ങൾ (millets), പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, ഉദ്യാനവിളകൾ എന്നിവയുടെ പ്രോത്സാഹനം, ഒപ്പം നീർത്തട വികസനം, മഴവെള്ള സംഭരണം, ഭൂഗർഭജല പുനർനിറയ്ക്കൽ, സൂക്ഷ്മ ജലസേചനം എന്നിവയുടെ പ്രാധാന്യവും അവർ ചുണ്ടിക്കാട്ടി. കർഷകർ നേരിടുന്ന പ്രതിസന്ധികൾ കുറയ്ക്കുന്നതിന് നിരന്തരമായ ജലസംരക്ഷണവും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാവുന്ന കൃഷിരീതികളും അനിവാര്യമാണെന്നും അവർ ഊന്നിപ്പറഞ്ഞു.
ICRIER-ലെ വിശിഷ്ട പ്രൊഫസറും നീതി ആയോഗ് മുൻ അംഗവുമായ പ്രൊഫ. രമേഷ് ചന്ദ് “വിപുലമായ തലത്തിലുള്ള കാർഷിക നവീകരണം: സാങ്കേതികവിദ്യ, ധനകാര്യം, ഭരണനിർവ്വഹണം” എന്ന വിഷയത്തിൽ സംസാരിച്ചു. കാർഷിക മേഖലയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ സാങ്കേതികവിദ്യ, സർക്കാർ ഇടപെടലുകൾ, വിള ഇൻഷുറൻസ്, ജലസേചന പദ്ധതികൾ എന്നിവ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യൻ കൃഷിരീതിയിൽ മാറ്റം വരുത്തുന്നതിലും കൂടുതൽ മികച്ച വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും AI (കൃത്രിമ ബുദ്ധി), IoT, ഡ്രോണുകൾ, ഡിജിറ്റൽ വിതരണ ശൃംഖലകൾ എന്നിവ വഹിക്കുന്ന വർദ്ധിച്ചുവരുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു.
ആശയവിനിമയ-സോഷ്യൽ മീഡിയ വിദഗ്ധനായ അരുൺ യാദവ് “സോഷ്യൽ മീഡിയയും അതിന്റെ പ്രയോഗസാധ്യതകളും” എന്ന വിഷയത്തിൽ ശേഷി വർദ്ധിപ്പിക്കൽ സെഷൻ നയിച്ചു. സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ, അനലിറ്റിക്സ്, പ്രേക്ഷകരുമായുള്ള ഇടപെടൽ, തെറ്റായ വിവരങ്ങൾ തിരിച്ചറിയൽ, വസ്തുതാ പരിശോധന, ഡാറ്റാ സ്വകാര്യത, സൈബർ സുരക്ഷ, ഉത്തരവാദിത്തത്തോടെയുള്ള AI-അധിഷ്ഠിത ആശയവിനിമയം എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരുന്നു. നിയമസഭാംഗങ്ങളെ അവരുടെ ഡിജിറ്റൽ ഇടപെടലുകളും മണ്ഡലത്തിലെ ജനങ്ങളുമായുള്ള ബന്ധവും ശക്തിപ്പെടുത്താൻ സഹായിക്കുന്നതിലാണ് ഈ സെഷൻ ശ്രദ്ധ കേന്ദ്രീകരിച്ചത്.
NFPRC ഫൗണ്ടേഷൻ ബോർഡ് അംഗമായ ഡോ. അഭിനവ് പ്രകാശ് നന്ദിപ്രസംഗത്തിൽ, പ്രസംഗകരെയും പങ്കെടുത്ത ജനപ്രതിനിധികളെയും പ്രത്യേകം പരാമർശിക്കുകയും, അറിവിലധിഷ്ഠിതമായ നയപരമായ ചർച്ചകൾ, നിയമനിർമ്മാണ ശേഷി വർദ്ധിപ്പിക്കൽ, തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ഭരണനിർവ്വഹണം എന്നിവയോടുള്ള NFPRC-യുടെ പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
ഫലപ്രദമായ ഭരണനിർവ്വഹണത്തിനായി അനുഭവങ്ങൾ പങ്കുവെക്കാനും, മികച്ച പ്രവർത്തനരീതികൾ ചർച്ച ചെയ്യാനും, പ്രായോഗികമായ പരിഹാരമാർഗ്ഗങ്ങൾ ആരായുന്നതിനുമുള്ള ഒരു വേദിയായി ഈ ശിൽപശാല മാറി. ‘വികസിത് ഭാരത്@2047’ (Viksit Bharat@2047) എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ തുടർച്ചയായ സഹകരണം, ഡിജിറ്റൽ നവീകരണം, പൗരകേന്ദ്രീകൃതമായ നയരൂപീകരണം എന്നിവയുടെ പ്രാധാന്യം പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു.
NFPRC-യെക്കുറിച്ച്
തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ഗവേഷണം, നിയമനിർമ്മാണ രംഗത്തെ മികവ്, നയപരമായ നവീകരണം എന്നിവയിലൂടെ ഇന്ത്യയുടെ ഭരണസംവിധാനത്തെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുന്ന, ഡൽഹി ആസ്ഥാനമായുള്ള ഒരു പബ്ലിക് പോളിസി തിങ്ക് ടാങ്കാണ് ‘നേഷൻ ഫസ്റ്റ് പോളിസി റിസർച്ച് ആൻഡ് ചേഞ്ച് ഫൗണ്ടേഷൻ’ (NFPRC). ‘സെന്റർ ഫോർ ലോ, പോളിസി ആൻഡ് ഗവേണൻസ്’ (CLPG), ‘സെന്റർ ഫോർ ആക്സിലറേറ്റിംഗ് ഇന്ത്യാസ് ഗ്രോത്ത്’ (CAIG) എന്നീ വിഭാഗങ്ങളിലൂടെ, നിയമനിർമ്മാതാക്കൾക്ക് ഗവേഷണ പിന്തുണ നൽകുന്നതിനൊപ്പം, നയങ്ങളുടെ സ്വാധീനം വിലയിരുത്തുകയും പ്രായോഗികമായ നയരൂപരേഖകൾ തയ്യാറാക്കുകയും ചെയ്യുന്നു.
