വൈദ്യുതി പ്രതിസന്ധി രൂക്ഷം; വലിയ വില കൊടുത്താലും കിട്ടാനില്ല, നിയന്ത്രണം പതിവാകും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വരുംമാസങ്ങളില്‍ രൂക്ഷമാകാന്‍ സാധ്യത. കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ കെഎസ്ഇബിക്ക് കഴിഞ്ഞില്ലെങ്കില്‍ ഈ വര്‍ഷം കേരളത്തില്‍ വൈദ്യുതി നിയന്ത്രണം (ലോഡ് ഷെഡിങ്) പതിവായേക്കും. വലിയ വില കൊടുത്താലും വൈദ്യുതി ലഭിക്കാത്തതിനാല്‍ തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് 5 മണിക്കൂര്‍ നീണ്ട വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.

മഴയില്ലാത്ത ദിവസങ്ങളില്‍ 500-600 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഇപ്പോള്‍ ദിവസേനയുണ്ട്. ഓണക്കാലം കൂടി കണക്കിലെടുത്ത് അടുത്ത മാസവും തുടര്‍ന്നുള്ള മാസങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള കരാറുകള്‍ക്കു കെഎസ്ഇബി ശ്രമം തുടരുകയാണ്. കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ദേശീയതലത്തില്‍ ലഭ്യത തീരെ കുറവാണ്. വൈദ്യുതി നിയന്ത്രണത്തില്‍ അല്പം അയവുവരുത്താന്‍ 200 മെഗാവാട്ട് വാങ്ങാന്‍ കെഎസ്ഇബി ശ്രമം തുടങ്ങി. എന്‍ടിപിസി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നാണിത്. യൂണിറ്റിന് 5.69 രൂപ നിരക്കിലാണിത്.

ഒന്നുകില്‍ മഴ പെയ്യണം. അല്ലെങ്കില്‍ പവര്‍ എക്സ്ചേഞ്ച് എന്ന തത്സമയ വിപണിയില്‍ വൈദ്യുതി ലഭ്യമാകണം. പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് വില കുതിച്ചുയരുകയാണ്. മറ്റു സംസ്ഥാനങ്ങളും ക്ഷാമം നേരിടുന്നതിനാല്‍ പരമാവധി വൈദ്യുതി വാങ്ങാനാണ് ശ്രമിക്കുന്നത്. അണക്കെട്ടുകളിലെ നീരൊഴുക്ക് കാര്യമായി കുറയുന്നതിനാല്‍ ഇപ്പോഴത്തെ നിരക്കില്‍ പോലും ജലവൈദ്യുതി ഉല്‍പാദനം നടക്കില്ല.

വ്യാപകമായി മഴപെയ്യാത്ത ദിവസങ്ങളിലെല്ലാം നിയന്ത്രണം വേണ്ടിവരും. ഇത് ഡിസംബര്‍വരെയെങ്കിലും തുടരും. പല ദിവസങ്ങളിലും കൂടുതല്‍സമയം വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ട്. ഇപ്പോള്‍ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചില പ്രദേശങ്ങളില്‍ പലതവണ ഏര്‍പ്പെടുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!