അറ്റ്‌ലാന്റ: ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫൈനലിലേക്ക് മുന്നേറിയ അർജന്റീനയുടെ വിജയാഘോഷം പുതിയ വിവാദത്തിന് വഴിവെച്ചു. മത്സരശേഷം ഫാക്ക്‌ലാൻഡ് (മാൽവിനാസ്) ദ്വീപുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ സന്ദേശമുള്ള ബാനർ ഉയർത്തിയ സംഭവത്തിൽ അർജന്റീന ടീമിനെതിരെ അന്വേഷണം നടത്തണമെന്ന് ബ്രിട്ടീഷ് സർക്കാർ ഫിഫയോട് ആവശ്യപ്പെട്ടു.
‘Las Malvinas son Argentinas’ (മാൽവിനാസ് അർജന്റീനയുടേതാണ്) എന്ന സന്ദേശമുള്ള ബാനറുമായാണ് അർജന്റൈൻ താരങ്ങൾ ആഘോഷിച്ചത്. താരങ്ങൾ ബാനറിനൊപ്പം ചിത്രമെടുത്തതും ഫിഫയുടെ രാഷ്ട്രീയ നിഷ്പക്ഷതാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഫാക്ക്‌ലാൻഡ് ദ്വീപുകൾ അർജന്റീനയിൽ ഇസ്ലാസ് മാൽവിനാസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ദ്വീപുകളിലെ അവകാശവാദത്തെക്കുറിച്ചുള്ള അർജന്റീനയുടെ നിലപാടാണ് ബാനറിലൂടെ വീണ്ടും ഉയർത്തിക്കാട്ടിയതെന്നാണ് വിലയിരുത്തൽ. സംഭവം വിവാദമായതോടെ ഫിഫ നടപടികൾ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
1982-ൽ ഫാക്ക്‌ലാൻഡ് ദ്വീപുകളെ ചൊല്ലി അർജന്റീനയും ബ്രിട്ടനും തമ്മിൽ പത്ത് ആഴ്ച നീണ്ട യുദ്ധം നടന്നിരുന്നു. യുദ്ധത്തിൽ ബ്രിട്ടൻ വിജയിച്ചതോടെ ദ്വീപുകൾ ബ്രിട്ടീഷ് നിയന്ത്രണത്തിൽ തുടരുകയാണ്. നിലവിൽ ഏകദേശം 3,500 പേരാണ് ഇവിടെ താമസിക്കുന്നത്.
ഇത്തരം രാഷ്ട്രീയ സന്ദേശമുള്ള ബാനറുകൾ മുമ്പും വിവാദമായിട്ടുണ്ട്. 2014-ൽ സമാനമായ ബാനർ ഉയർത്തിയ സംഭവത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ ഫിഫ 20,000 പൗണ്ട് പിഴ ചുമത്തിയിരുന്നു.
വിവാദം ശക്തമായ സാഹചര്യത്തിൽ അർജന്റീനയുടെ വൈസ് പ്രസിഡന്റ് വിഷയത്തിൽ പ്രതികരിച്ചിരുന്നു. അതേസമയം, ഫുട്ബോളിനെയും രാഷ്ട്രീയത്തെയും കൂട്ടിക്കലർത്തരുത് എന്ന നിലപാടാണ് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി സ്വീകരിച്ചത്.
