കൊച്ചി: പെരുമ്പാവൂരില്‍ ആശാ പ്രവര്‍ത്തകയ്ക്ക് നേരെ പീഡന ശ്രമം. മോഷണത്തിനായി വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പൂർണ്ണ നഗ്നനായാണ് പ്രതി വീടിനുള്ളിൽ കയറിയത്. സംഭവത്തിൽ ഇരയായ യുവതിയുടെ പരാതിയില്‍ പെരുമ്പാവൂര്‍ പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിൽ പ്രതി പിടിയിലായി. ലൈംഗിക അതിക്രമ ശ്രമമടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജൂലൈ 10നാണ് നാടിനെ നടുക്കിയ കേസിനാസ്പദമായ സംഭവം നടന്നത്. ആശാവര്‍ക്കറായ യുവതി ജോലി കഴിഞ്ഞ് വൈകീട്ട് വീട്ടിലെത്തുമ്പോഴാണ് വീട്ടിൽ മോഷണ ശ്രമം നടന്നതായി ആദ്യം ശ്രദ്ധയിൽപ്പെടുന്നത്. വീടിന്റെ പ്രധാന വാതില്‍ അടക്കം ചവിട്ടിപ്പൊളിച്ച നിലയിലായിരുന്നു. തുടർന്ന് എന്തുപറ്റിയെന്ന് പരിശോധിക്കാനായി യുവതി വീടിനുളളില്‍ കയറിയപ്പോഴാണ് അവിടെ ഒളിച്ചിരിക്കുകയായിരുന്ന നഗ്നനായ പ്രതി യുവതിയെ ആക്രമിച്ചതും കീഴ്‌പ്പെടുത്താൻ ശ്രമിച്ചതും. അപ്രതീക്ഷിത ആക്രമണത്തിൽ പരിഭ്രാന്തയായ യുവതി ഉച്ചത്തിൽ നിലവിളിച്ചു.
യുവതിയുടെ നിലവിളി കേട്ട് അയൽവാസികളും നാട്ടുകാരും ഓടിക്കൂടിയതോടെ പിടിയിലാകുമെന്ന് ഭയന്ന് പ്രതി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് യുവതി പോലീസിൽ പരാതി നൽകുകയും, തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ പെരുമ്പാവൂർ പോലീസ് പ്രതിയെ വലയിലാക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
