ഭക്ഷണവുമായി എത്തിയപ്പോൾ വീട്ടിൽ കണ്ടില്ല… കിണറ്റിലെ കയറിൽ തൂങ്ങിക്കിടന്ന സംസാരിക്കാനാകാത്ത വയോധികനെ…

തിരുവനന്തപുരം: വിഴിഞ്ഞം പുന്നമൂട് സ്കൂളിന് സമീപം കിണറ്റിൽ വീണ വയോധികനെ വിഴിഞ്ഞം ഫയർഫോഴ്സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന രാധാകൃഷ്ണൻ (64) എന്ന വയോധികനെയാണ് ഫയർഫോഴ്സ് സിവിൽ ഡിഫൻസ് സംഘം കൃത്യസമയത്ത് ഇടപെട്ട് ജീവനോടെ പുറത്തെടുത്തത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം നടന്നത്. അബദ്ധത്തിൽ കാല് വഴുതി കിണറ്റിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സംസാരശേഷിയില്ലാത്ത വ്യക്തിയായതി നാൽ രാധാകൃഷ്ണൻ കിണറ്റിൽ വീണ വിവരം തുടക്കത്തിൽ ആരും അറിഞ്ഞിരുന്നില്ല.

വൈകിട്ടോടെ രാധാകൃഷ്ണന് സ്ഥിരമായി ഭക്ഷണവുമായി എത്തുന്ന ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ പരിസരത്തെങ്ങും രാധാകൃഷ്ണനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ പരിഭ്രാന്തരായി ചുറ്റും തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് സംശയം തോന്നി വീട്ടുപറമ്പിലെ കിണറ്റിൽ നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. കിണറ്റിലെ പമ്പ് സെറ്റിന്റെ കയറിൽ അതീവ ഗുരുതരാവസ്ഥയിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു രാധാകൃഷ്ണൻ. സംസാരശേഷിയില്ലാത്ത തിനാൽ ഇയാൾക്ക് നിലവിളിച്ച് ആളെക്കൂട്ടാനും സാധിച്ചിരുന്നില്ല.

ബന്ധുക്കൾ ഒട്ടും സമയം കളയാതെ ഉടൻ തന്നെ വിഴിഞ്ഞം ഫയർഫോഴ്സ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. വിഴിഞ്ഞം ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ പ്രമോദിന്റെ ഉചിതമായ നേതൃത്വത്തിൽ മിനിറ്റുകൾക്കകം ഫയർഫോഴ്സ് സംഘം പുന്നമൂട്ടിലെ വീട്ടിലെത്തി. തുടർന്ന് കിണറ്റിലേക്ക് ഇറങ്ങി അതീവ സാഹസികമായാണ് രാധാകൃഷ്ണനെ സുരക്ഷിതമായി ഫയർഫോഴ്സ് സംഘം കിണറ്റിന് പുറത്തെത്തിച്ചത്. ഉടൻ തന്നെ ഇയാളെ വിദഗ്ദ്ധ പരിശോധനകൾക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കിണറ്റിൽ വീണിട്ടും പമ്പ് സെറ്റിന്റെ കയറിൽ പിടിത്തം കിട്ടിയതിനാലും കൃത്യസമയത്ത് ഫയർഫോഴ്സ് എത്തിയതിനാലും രാധാകൃഷ്ണന് ശരീരത്തിൽ സാരമായ പരുക്കുകളില്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!