തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്‌മെന്റിൽ ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ റാഗിങ് വിരുദ്ധ നടപടിയുമായി വൈസ് ചാൻസലർ. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ പി. അഭിജിത്ത്, ശ്രീഹരി, അബനീഷ് ചക്രവർത്തി, അർജുൻ എന്നിവരെയാണ് പത്ത് ദിവസത്തേക്ക് സർവകലാശാലയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.
സസ്‌പെൻഷൻ കാലാവധിയിൽ ഇവർക്ക് ക്യാമ്പസിലോ സ്‌പോർട്‌സ് ഹോസ്റ്റലിലോ പ്രവേശിക്കാൻ അനുമതിയുണ്ടായിരിക്കില്ല. ഒന്നാം വർഷ വിദ്യാർത്ഥികളായ പരാതിക്കാരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ക്രൂരമായി മർദ്ദിച്ചെന്നാണ് വി.സിയ്ക്ക് ലഭിച്ച പരാതിയിൽ പറയുന്നത്. മുൻപും പലതവണ അച്ചടക്ക ലംഘനം നടത്തിയിട്ടുള്ള ഈ വിദ്യാർത്ഥികൾക്കെ തിരെയുള്ള റാഗിങ് പരാതിയിൽ ആന്റി റാഗിങ് കമ്മിറ്റിയും തേഞ്ഞിപ്പാലം പോലീസും നിലവിൽ വിശദമായ അന്വേഷണം ആരംഭിച്ചു
