മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു; മലയാളി വനിതയുൾപ്പെടെ രണ്ടുപേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ തുടരുന്ന കനത്തമഴയ്ക്കിടെ ഉണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ മലയാളി വനിതയുൾപ്പെടെ രണ്ട് പേർ മരിച്ചു. പാൽഘറിലെ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള അഗ്രിപാഡ ചാളിൽ താമസിച്ചിരുന്ന കോഴിക്കോട് ചങ്ങരോത്ത് കടിയങ്ങാട് തോട്ടത്തിൽ ഷബീർ സഈദിന്റെ ഭാര്യ റാബിയ (47) ആണ് മരിച്ചത്.

മഴ പെയ്യുന്നതിനിടെ വീടിന്റെ ഭിത്തിക്ക് സമീപം നിൽക്കവെ ഭിത്തി തകർന്നുവീണ് ഗുരുതരമായി പരുക്കേറ്റ റാബിയ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സംസ്കാരം ഇന്ന് പനയങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. മക്കൾ: അൽഫിയ, ഇർഫാൻ.

അതേസമയം, മുംബൈ നഗരത്തിൽ തുറന്നുകിടന്ന മാൻഹോളിൽ വീണ് കാൽനടയാത്രക്കാരനായ അസ്‌ലം ഷെയ്ഖ് (55) മരിച്ച സംഭവവും വലിയ പ്രതിഷേധത്തിന് ഇടയാക്കി. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ കാൽ വഴുതി മാൻഹോളിലേക്ക് വീണ അസ്‌ലം ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ചെരിപ്പും കുടയും മാത്രമാണ് കണ്ടെത്താനായത്.

പിന്നീട് അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. പ്രത്യേക സുരക്ഷാ ഉപകരണങ്ങൾ ധരിച്ച അഗ്നിരക്ഷാസേനാംഗം മാൻഹോളിനുള്ളിലേക്ക് ഇറങ്ങി മൃതദേഹം പുറത്തെടുത്തു.

സംഭവത്തിന് പിന്നാലെ മുംബൈ മുനിസിപ്പൽ കോർപറേഷനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. മഴക്കാലത്ത് മാൻഹോളുകൾ സുരക്ഷിതമായി മൂടണമെന്ന ചട്ടം പാലിച്ചില്ലെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. എന്നാൽ അറ്റകുറ്റപ്പണികൾക്കായാണ് മാൻഹോളിന്റെ മൂടി തുറന്നതെന്നാണ് കോർപറേഷന്റെ വിശദീകരണം. സംഭവത്തിൽ വീഴ്ച വരുത്തിയ കരാറുകാരനെതിരെ കേസെടുത്തിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡപ്യൂട്ടി മേയർ സഞ്ജയ് ശങ്കർ ഘാഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!