തിരുവനന്തപുരം : ശബരിമല മേൽശാന്തി നിയമനത്തിൽ മാനദണ്ഡങ്ങൾ പാലിക്കാത്തത് തീർത്തും പ്രതിഷേധാർഹമാണെന്ന് അഖില തന്ത്രി പ്രചാരക് സഭ.
അടിയന്തിരമായി ചേർന്ന ഓൺലൈൻ യോഗമാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ശബരിമല മേൽശാന്തിയായി അപേക്ഷിക്കുന്നതിന് ( മേൽശാന്തി നിയമനത്തിന് ) 3പൂജയുള്ള ക്ഷേത്രത്തിൽ 10 വർഷം തുടർച്ചയായി മേൽശാന്തിയായിരിക്കണമെന്ന മാനദണ്ഡം നിലനിൽക്കെ 2 പൂജയുള്ള ക്ഷേത്രത്തിൽ 2കാലഘട്ടത്തിൽ മേൽശാന്തിയായ ആളെ എങ്ങനെ മേൽശാന്തി നിയമനത്തിന് യോഗ്യത കൽപ്പിക്കാൻ സാധിക്കും.
ഈ നടപടിക്കെതിരെ ഹൈക്കോടതിയിൽ നിന്നും സമഗ്രമായ അന്വേഷണത്തിന് ഉത്തരവുണ്ടാകണമെന്നും അതിലൂടെ നിയമ വ്യവസ്ഥയിൽ എല്ലാവരും തുല്യരാണെന്ന മാർഗ്ഗനിർദ്ദേശവും സമൂഹത്തിന് നൽകണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയതാരാണ്, ഏത് വകുപ്പിലെ ഉദ്യോഗസ്ഥരാണ് അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ നിയമ നടപടിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ എം.എസ്.ശ്രീരാജ്കൃഷ്ണൻ പോറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
ഓൺലൈൻ യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി രാജേഷ്.കെ, വൈസ് ചെയർമാൻ വിഷ്ണു നമ്പൂതിരി, ട്രഷറർ ബ്രിജേഷ് കെ. എസ്, സംസ്ഥാന ചെയർമാൻ മാധവൻ നമ്പൂതിരി, ജനറൽ സെക്രട്ടറി നാരായണ റാവു, അഡ്വയ്‌സറി ബോർഡ് (കേരള പ്രസിഡന്റ് ) മധു ഭാസ്കർ, (തമിഴ്നാട് പ്രസിഡന്റ് ) ഗിരി മണ്ടയ്ക്കാട്, സംസ്ഥാന നിർവാഹണ സമിതി അംഗം രഘുനാഥ്, അഡ്വയ്‌സറിബോർഡ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് കാലടി, സഭ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രശാന്ത് ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി അഖിൽ യൂ.എസ് എന്നിവർ പങ്കെടുത്തു.
