മുഖത്ത് ചീമുട്ടയെറിഞ്ഞു; ഷര്‍ട്ട് വലിച്ചുകീറി; ബംഗാളില്‍ അഭിഷേക് ബാനര്‍ജിക്കെതിരെ ആള്‍ക്കൂട്ട ആക്രമണം

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളില്‍ ഇരയായവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ സോനാര്‍പൂര്‍ പ്രദേശത്ത് എത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം.

ഒരുകൂട്ടം ആളുകള്‍ കല്ലുകളും ചെരുപ്പുകളും ചീമുട്ടകളും എറിയുകയും, അദ്ദേഹത്തെ ‘കള്ളന്‍’ എന്ന് വിളിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. അതേസമയം, തനിക്കെതിരെ ആക്രമണം നടത്തിയത് ബിജെപിയാണെന്ന് അഭിഷേക് പറഞ്ഞു.

ഒരു മാസം മുന്‍പ് വരെ ബംഗാളില്‍ ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രമായിരുന്ന ഒരു രാഷ്ട്രീയ നേതാവിനെതിരെ പൊതുജനരോഷം ഇത്തരത്തില്‍ പൊട്ടിപ്പുറപ്പെടുന്ന ആദ്യത്തെ സംഭവമാണിത്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഇരുപത്തിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയായിരുന്നു ഇത്.

തെരഞ്ഞെടുപ്പിന് ശേഷം സോനാര്‍പ്പൂരില്‍ കൊലപ്പെട്ട ടിഎംസി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു അഭിഷേക്. ഇന്നലെയാണ് അഭിഷേക് സന്ദര്‍ശത്തിന് എത്തുമെന്ന് ഔദ്യോഗികമായി പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചത്. ബംഗാളില്‍ ഭരണം മാറുന്നത് വരെ ഇസഡ് പ്ലസ് സുരക്ഷയുണ്ടായിരുന്ന അഭിഷേക് തന്റെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ നിമിഷം മുതല്‍ ‘ചോര്‍, ചോര്‍’ എന്ന മുദ്രാവാക്യങ്ങളോടെയാണ് ആളുകള്‍ അദ്ദേഹത്തെ നേരിട്ടത്.പിന്നാലെ ആള്‍ക്കൂട്ടം ആക്രമണം അഴിച്ചുവിടുകയാ യിരുന്നു. അഭിഷേക് ബാനര്‍ജിക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി, സംഭവത്തിന്റെ വിഡിയോ മമത ബാനര്‍ജി ഉള്‍പ്പെടയുള്ളവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!