ചെന്നൈ: തമിഴ് സിനിമാ മേഖലയ്ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ ദിവസേന അഞ്ച് പ്രദര്‍ശനങ്ങള്‍ നടത്താനുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തിയറ്ററുകളില്‍ ദിവസേന നാല് ഷോകള്‍ വീതം നടത്താനുള്ള അനുമതിയാണ് ഇതുവരെ ഉണ്ടായിരുന്നത്.
പ്രാദേശിക ആഘോഷ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഒരു പ്രദര്‍ശനം അധികമായി നടത്താനായി നിര്‍മാതാക്കള്‍ മുന്‍പ് അനുമതി തേടേണ്ടിയിരുന്നു. എന്നാല്‍ ചില നിബന്ധനകളോടെയാണ് അഞ്ച് പ്രദര്‍ശനങ്ങള്‍ നടത്താനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.
ഒരു പുതിയ ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ ഒരാഴ്ചയും പ്രാദേശിക ആഘോഷ ദിനങ്ങളിലും പൊതു അവധി ദിനങ്ങളിലുമാണ് അഞ്ച് ഷോകള്‍ നടത്താനുള്ള പുതിയ അനുമതി. നിലവില്‍ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ അഞ്ച് ഷോകള്‍ കളിക്കാനുള്ള അപേക്ഷ നൽകിയാൽ രണ്ടോ മൂന്നോ ദിവസത്തേക്കാണ് അനുമതി നൽകിയിരുന്നത്.
മുന്‍പ് അര്‍ധരാത്രിയും പുലര്‍ച്ചെ നാല് മണിക്കുമൊക്കെ ആരംഭിച്ചിരുന്ന റിലീസ് ദിനത്തിലെ ആദ്യ ഷോകള്‍ തമിഴ്നാട്ടില്‍ ഇപ്പോള്‍ രാവിലെ 9 മണിക്ക് മാത്രമേ ആരംഭിക്കുകയുള്ളൂ.
2023 ല്‍ അജിത്ത് കുമാര്‍ ചിത്രം തുനിവിന്‍റെ റിലീസ് സമയത്ത് പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോ ആഘോഷത്തിനിടെ ഒരു ആരാധകന്‍ മരണപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് റിലീസ് ദിനത്തിലെ നേരത്തേയുള്ള ഷോകള്‍ ഡിഎംകെ സര്‍ക്കാര്‍ നിരോധിച്ചത്.
