കനകാശ്ശേരി പാടശേഖരം കൃഷി യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകാനൊരുങ്ങി കർഷകർ രംഗത്ത്.
2018 ലെ പ്രളയത്തിനു മുമ്പ് ഉണ്ടായ മടവീഴ്ച്ചയ്ക്ക് ശേഷം നാളിതുവരെ ആയിട്ടും കനകാശ്ശേരി പാടശേഖരത്തിൽ കർഷകർക്ക് കൃഷി ഇറക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ 10 വർഷമായിട്ട് ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ മുൻ മുഖ്യമന്ത്രി, കൃഷിമന്ത്രി എന്നിവർക്ക് സമർപ്പിച്ചിരുന്നു. എന്നാൽ ഈ പരാതികളിൽ ഒന്നും തന്നെ നടപടികൾ സ്വീകരിക്കാൻ മുൻ സർക്കാർ തയ്യാറായില്ല.

കനകാശ്ശേരി പാടശേഖരം കൃഷി ഇറക്കാത്തത് മൂലം 2018 മുൽ വെള്ളക്കെട്ടിലാണ്. തന്മൂലം മഴക്കാലങ്ങളിൽ ഉണ്ടാകുന്ന ചെറിയ വെള്ളപ്പൊക്കത്തിൽ പോലും കുപ്പപ്പുറം ഗവ: ഹൈസ്ക്കൂളിൽ പഠിപ്പ് മുടങ്ങുന്ന അവസ്ഥയാണ്. പാടശേഖരത്തിൽ കൃഷി ഇറക്കാത്തത് മൂലം മിക്ക കർഷകരുടെയും കുടുംബങ്ങൾ പട്ടിണിയിലാണ്.
പുതിയ സർക്കാർ ഈ വിഷയത്തിൽ പരിഹാരം കാണണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പരാതി നല്കുമെന്നു പ്രദേശ നിവാസികളും , കർഷകരുമായ ആദർശ് കുപ്പപ്പുറം, സിജിമോൻ ഉദിൻച്ചുവട്ടിൽ, അശ്വതി തെക്കേച്ചിറ, മനോജ്, കൗസല്യ, പ്രമോദ്, ബിനീഷ്, ഷൈമോൻ , രാഹുൽ വട്ടവല രാജേഷ് എന്നിവർ പറഞ്ഞു.
