വന്ദേമാതരം മുഴുവനായി ആലപിച്ചതില്‍ ആശങ്ക അറിയിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായും ആലപിച്ചതില്‍ ആശങ്ക രേഖപ്പെടുത്തി സിപിഎം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസ് ആശങ്ക അറിയിച്ചിട്ടുള്ളത്. വന്ദേമാതരത്തിലെ ആറ് ചരണങ്ങള്‍ പാടണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം സത്യപ്രതിജ്ഞാ ചടങ്ങില്‍ അക്ഷരംപ്രതി പാലിക്കപ്പെട്ടിരുന്നു.

ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ചരണങ്ങളാണ്. തുടര്‍ന്ന് വരുന്ന ചില ഭാഗങ്ങള്‍ ചരിത്രപരമായി വിവാദങ്ങള്‍ക്ക് ഇടയാക്കിയതും ആശങ്ക ഉയര്‍ത്തിയതുമാണെന്നും ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റില്‍ മുഹമ്മദ് റിയാസ് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തര കാലത്തും വിവിധ സംസ്ഥാനങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധിതമാക്കാനുള്ള ശ്രമങ്ങള്‍ വിവാദമായിരുന്നു.

സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് ഒരു advisory ( നിര്‍ദേശം) മാത്രമാണ്; അത് നിര്‍ബന്ധിതമല്ലെന്നും അനുസരിക്കാത്തതിന് യാതൊരു ശിക്ഷാനടപടിയും ഇല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. സത്യപ്രതിജ്ഞ ചടങ്ങില്‍ ലോക്ഭവന്റെ ഭാഗത്തുനിന്നും വന്ന പല നിര്‍ദ്ദേശങ്ങളും തിരുത്താന്‍ കാണിച്ച ഇടപെടല്‍ വന്ദേമാതരം മുഴുവനായും ചൊല്ലിയ വിഷയത്തില്‍ ഉണ്ടാവണമായിരുന്നു. കുറിപ്പില്‍ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!