ബാങ്കെ ബിഹാരി ക്ഷേത്രത്തിലെ നിലവിലെ ക്രമീകരണങ്ങളില്‍ മാറ്റമില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: വൃന്ദാവനിലെ പ്രശസ്തമായ ബാങ്കെ ബിഹാരി ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട നിലവിലെ ക്രമീകരണങ്ങളില്‍ ഉടനടി മാറ്റങ്ങള്‍ വരുത്തില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍, അഭിഭാഷക തന്‍വി ദുബെ എന്നിവരുടെ വാദങ്ങള്‍ പരിഗണിക്കുകയും പുതുതായി സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ കക്ഷികള്‍ക്ക് സമയം അനുവദിച്ചുകൊണ്ട് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.

താക്കൂര്‍ ശ്രീ ബാങ്കെ ബിഹാരി ജി മഹാരാജ് ക്ഷേത്ര മാനേജ്മെന്റ് കമ്മിറ്റിയും പുരോഹിതരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കാലപ്പഴക്കമുള്ള മതപരമായ പാരമ്പര്യങ്ങളില്‍ ഇടപെടുന്ന തരത്തില്‍ കോടതി നിയമിച്ച ഉന്നതതല സമിതി എടുത്ത ഭരണപരമായ തീരുമാനങ്ങളെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്. ഉത്തര്‍പ്രദേശ് ശ്രീ ബാങ്കെ ബിഹാരി ജി ടെമ്പിള്‍ ട്രസ്റ്റ് ഓര്‍ഡിനന്‍സ് 2025-ന്റെ ചില ഭാഗങ്ങള്‍ കോടതി നേരത്തെ സ്റ്റേ ചെയ്യുകയും ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കാന്‍ വിരമിച്ച അലഹബാദ് ഹൈക്കോടതി ജഡ്ജി അശോക് കുമാറിന്റെ അധ്യക്ഷതയില്‍ 12 അംഗ ഉന്നതതല സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.

ഉത്തര്‍പ്രദേശ് ബാങ്കെ ബിഹാരി ജി ടെമ്പിള്‍ ട്രസ്റ്റ് ഓര്‍ഡിനന്‍സ് 2025ന്റെ ചില ഭാഗങ്ങള്‍ കോടതി നേരത്തെ സ്റ്റേ ചെയ്യുകയും ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കാന്‍ വിരമിച്ച അലഹബാദ് ഹൈക്കോടതി ജഡ്ജി അശോക് കുമാറിന്റെ അധ്യക്ഷതയില്‍ 12 അംഗ ഉന്നതതല സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. ദര്‍ശന സമയത്തില്‍ വരുത്തിയ മാറ്റം, പരമ്പരാഗതമായ ‘ദെഹ്രി പൂജ’ നിര്‍ത്തലാക്കിയത്, പൂജാ കര്‍മ്മങ്ങള്‍ക്കും മറ്റും ഏര്‍പ്പെടുത്തിയ അമിതമായ നിരക്കുകള്‍ എന്നിവയിലാണ് ഹര്‍ജിക്കാര്‍ പ്രധാനമായും ആശങ്ക പ്രകടിപ്പിച്ചത്.

ഭഗവാന്‍ ഉണരുന്നതും വിശ്രമിക്കുന്നതുമായ സമയവുമായി ബന്ധപ്പെട്ട് വേനല്‍ക്കാലത്തും ശൈത്യകാലത്തും ക്ഷേത്രത്തില്‍ പ്രത്യേക സമയക്രമം പണ്ടുമുതലേ പിന്തുടരുന്നുണ്ടെന്നും പുതിയ മാറ്റങ്ങള്‍ ഇത് തടസ്സപ്പെടുത്തുന്നുവെന്നും അവര്‍ വാദിച്ചു.

പണം നല്‍കുന്നവര്‍ക്ക് ‘പ്രത്യേക പൂജകള്‍’ അനുവദിക്കുന്നത് മൂലം ഭഗവാന്റെ വിശ്രമ സമയം തടസ്സപ്പെടുന്നതില്‍ കഴിഞ്ഞ ഡിസംബറില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പണമുള്ളവര്‍ക്ക് വേണ്ടി ഭഗവാനെ ചൂഷണം ചെയ്യുന്ന രീതി ശരിയല്ലെന്നും അന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു. നിലവില്‍ ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാരിന് നിയന്ത്രണം നല്‍കുന്ന ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്തിരിക്കുകയാണ്. ഹൈക്കോടതി ഇതിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്നത് വരെ ഉന്നതതല സമിതിക്കായിരിക്കും ക്ഷേത്ര ഭരണത്തിന്റെ ചുമതല. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!