‘ജന നായകൻ ചോർന്നതിൽ പങ്കില്ല, അത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം’; സെൻസർ ബോർഡ്

ചെന്നൈ: വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത ജന നായകൻ ഓൺലൈനിൽ ചോർന്ന സംഭവത്തിൽ സിനിമാ മേഖലയിൽ പ്രതിഷേധം കനക്കുകയാണ്. സംഭവത്തിൽ സൈബർ ക്രൈം പൊലീസ് അന്വേഷണം തുടങ്ങി. നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് നൽകിയ പരാതിയിലാണ് നടപടി.

ചോർച്ചയ്ക്ക് പിന്നിൽ കേന്ദ്രമന്ത്രി എൽ മുരുഗനും തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമാണെന്ന് ടിവികെ ആരോപിച്ചു. സംഭവത്തിൽ അഞ്ച് പേരെ സൈബർ ക്രൈം വിഭാഗം കസ്റ്റഡിയിലെടുത്തു. വാട്സാപ്പിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും സിനിമയുടെ ലിങ്ക് നിയമവിരുദ്ധമായി പ്രചരിപ്പിച്ചവരാണ് പിടിയിലായത്.

സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം ജന നായകൻ സിനിമ ചോർന്നത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്സി) നിന്നാണെന്ന റിപ്പോർട്ടുകൾ അധികൃതർ നിഷേധിച്ചു.

ഇത്തരം റിപ്പോർട്ടുകളെല്ലാം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് അധികൃതർ പറഞ്ഞു. സെൻസർ ബോർഡിനു മുന്നിൽ സമർപ്പിക്കുന്ന സിനിമകൾക്ക് പാസ്‌വേർഡ് അധിഷ്ഠിത അതീവ സുരക്ഷാ കോഡുണ്ട്.

നിർമാതാക്കൾ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച സിനിമയുടെ ഡിസിപി (ഡിജിറ്റൽ സിനിമ പാക്കേജ്) കോപ്പി മാർച്ച് 17-ന് അപേക്ഷകനു തിരികെ നൽകിയിട്ടുണ്ടെന്നും സിബിഎഫ്സി വൃത്തങ്ങൾ വ്യക്തമാക്കി.

സംഭവത്തിൽ തമിഴ് സൂപ്പർ താരങ്ങളായ രജനികാന്ത്, കമൽ ഹാസൻ, സൂര്യ തുടങ്ങിയവരുൾപ്പെടെ കഴിഞ്ഞ ദിവസം പ്രതിഷേധം അറിയിച്ചിരുന്നു. പകർപ്പവകാശ ലംഘനത്തിനെതിരെ കർശനമായ നടപടികൾ കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!