‘പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് എഫ്‌ഐആര്‍’; വോട്ടിന് പണം നല്‍കിയതില്‍ എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെ കേസ്

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ വോട്ടിന് വേണ്ടി പണം നല്‍കിയെന്ന കേസില്‍ കണ്ടാല്‍ അറിയാവുന്ന എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്. പാലക്കാട് ടൗണ്‍ പൊലീസ് ആണ് കേസ് എടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ്‌ഐആര്‍.

പാലക്കാട് മണ്ഡലത്തില്‍ വോട്ടിന് വേണ്ടി ബിജെപി പണം വിതരണം ചെയ്‌തെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. കണ്ണാടി തരുവക്കുറിശ്ശി ഭാഗത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനൊപ്പം എത്തിയ പ്രവര്‍ത്തകരാണ് പണം വിതരണം ചെയ്തതെന്നാണ് ആരോപണം.

നിശബ്ദപ്രചാരണ ദിവസം വോട്ടിനു പണം നല്‍കി എന്ന പേരില്‍ തനിക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും പാലക്കാട്ടെ വോട്ടര്‍മാരെ മുഴുവന്‍ അപമാനിക്കുകയാണെന്നും പാലക്കാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. വീടുകളില്‍ പ്രചാരണത്തിനു പോയപ്പോള്‍ ഒരു കാര്‍ തന്നെ പിന്തുടര്‍ന്നിരുന്നു. കാര്യമന്വേഷിക്കാന്‍ കാറിനടുത്തേക്കു ചെന്നപ്പോള്‍ അതിലുണ്ടായിരുന്ന ചെറുപ്പക്കാരന്‍ ലൈംഗികാധിക്ഷേപ ചേഷ്ട കാണിച്ചു. പണം നല്‍കി എന്നു പറയപ്പെടുന്ന സ്ത്രീയെ അറിയില്ല. തന്റെ കാറില്‍ അവര്‍ കയറിയിട്ടില്ലെന്നും ശോഭ പറഞ്ഞു.

എന്നെ പിന്തുടര്‍ന്ന കാര്‍ വിനേഷ് സര്‍ഗ എന്ന ക്രിമിനലാണ് ഓടിച്ചത്. അവന്റെ സൈഡില്‍ മുഖം മറച്ച് ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. കാറിന്റെ പിന്നിലിരുന്ന ചെറുപ്പക്കാരനാണ് മൂന്നു തവണ ലൈംഗികാധിക്ഷേപ ചേഷ്ട കാണിച്ചത്. ഒരു സ്ത്രീ കണ്ടാല്‍ വേദനിക്കുന്ന രീതിയിലായിരുന്നു അത്. വളരെ മോശമായി പെരുമാറിയതു കൊണ്ടാണ് കാറിനരികിലേക്ക് പോയത്. പൊലീസിനും തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കും. എനിക്കെതിരെ ഉണ്ടാക്കിയ വിവാദങ്ങളെല്ലാം ഉണ്ടയില്ലാ വെടികളാണ്. ഇതെന്റെ പത്താമത്തെ തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പ് ചട്ടം എന്താണെന്ന് അറിയാതെ മത്സരിക്കാന്‍ വന്നയാളല്ല ശോഭാ സുരേന്ദ്രന്‍. എന്നെ കാണാന്‍ ഒരാള്‍ എറണാകുളത്തുനിന്നു വന്നിട്ടു പോയി. ഒരു മാധ്യമവും അതറിഞ്ഞിട്ടില്ല. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയാണ് അത്. പത്താം തീയതിയ്ക്ക് ശേഷം കളി കേരളം കാണാന്‍ പോവുന്നതേയുള്ളൂ. എനിക്കു കിട്ടിയ പരാതികളൊക്കെ ഫയലില്‍ വച്ചിരിക്കുകയാണ്” ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!