ഗുവാഹത്തി : ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശി പുറത്തെടുത്തത്. മത്സരത്തിൽ വൈഭവ് സൂര്യവംശി വെറും 15 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. മികച്ച പ്രകടനം നടത്തുന്നതിന്റെ അടിസ്ഥാനത്തിൽ താരത്തിനെ ദേശിയ ടീമിലേക്ക് ഉടൻ പരിഗണിക്കണമെന്നാണ് ക്രിക്കറ്റ് വിദഗ്ധർ പറയുന്നത്.
എന്നാൽ ഇത്തരമൊരു നീക്കം ബിസിസിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുത് എന്നാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ പറയുന്നത്.
“ ഇത്തരത്തിലുള്ള ലക്ഷ്യങ്ങൾ ഇപ്പോൾ തന്നെ വൈഭവിന് നൽകരുത്. അവൻ ഇപ്പോഴും ഒരു കുട്ടിയാണ്. എം എസ് ധോനിക്ക് 45 മത്തെ വയസിലും ക്രിക്കറ്റ് കളിക്കാമെങ്കിൽ അവന് 40 വരെയെങ്കിലും ക്രിക്കറ്റ് കളിക്കാം. വൈഭവിന്റെ മുന്നിൽ രണ്ടര പതിറ്റാണ്ട് അവശേഷിക്കുന്നുണ്ട്. അവനെ സ്വാഭാവികമായി വളരാൻ അനുവദിക്കണം” അശ്വിൻ പറഞ്ഞു.
വൈഭവ് സൂര്യവംശി കൃത്യ സമയത്ത് ഇന്ത്യൻ ടീമിന് വേണ്ടി കളിക്കും. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ള എല്ലാ ക്വാളിറ്റിയും അവന് ഉണ്ട്. അവൻ ഒരു സാധാരണ താരമല്ലെന്നും അശ്വിൻ വ്യക്തമാക്കി.
” അവൻ ദേശിയ ടീമിൽ എത്തും. അത് എപ്പോഴാണെന്ന് നമ്മൾ കാത്തിരിക്കണം. എന്തിനാണ് തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുന്നത്. അവന് 15 വയസ്സ് തികഞ്ഞപ്പോൾ 15 പന്തിൽ അര്‍ധ സെഞ്ച്വറി നേടി. മികച്ചൊരു താരമാണ് അവൻ. ഇത്തരം ചർച്ചകൾ ഇപ്പോൾ ആവശ്യമില്ല” അദ്ദേഹം പറഞ്ഞു.
