മുണ്ടക്കയം: പുഞ്ചവയൽ കാരശ്ശേരി ടോപ്പിൽ അജ്ഞാത ജീവി നായെ കടിച്ചുകൊന്നത്തോടെ ആശങ്ക ഒഴിയുന്നില്ല.
പുലിയുടെ ആക്രമണമാണെന്ന നാട്ടുകാരുടെ ആശങ്കയെ തുടർന്നു വനം വകുപ്പ് കാമറ സ്ഥാപിച്ചു. പുഞ്ചവയൽ കാരശ്ശേരി ടോപ്പിൽ പുതുപ്പറമ്പിൽ ദിവാകരന്‍റെ വളർത്തുനായയെ ആണ് അജ്ഞാത ജീവി കൊന്നത്.
ശനിയാഴ്ച പുലർച്ച രണ്ടു നായ്ക്കളും കുരച്ച് ബഹളം ഉണ്ടാക്കുന്നതു കേട്ട് വീട്ടുകാർ വെളിച്ചമിട്ടു നോക്കിയപ്പോഴേ ക്കും അജ്ഞാത ജീവി ഒരു നായെ കടിച്ചുകൊന്നിരുന്നു. മറ്റൊരു നായ ഓടിരക്ഷപ്പെട്ടു.
പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ഒന്നിനെയെയും കണ്ടെത്താൻ കഴിഞ്ഞില്ല. അതേസമയം മുമ്പും തന്റെ വളർത്തുനായയെ പുലി കൊന്നിട്ടുണ്ടെന്ന് ദിവാകരൻ പറയുന്നു.
പുലിയുടെ സാന്നിധ്യമുണ്ടോയെന്ന് സ്ഥിരീകരിക്കാൻ വനംവകുപ്പ് രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു. ഇതിന്റെ സമീപപ്രദേശങ്ങളില്‍ രണ്ട് മാസത്തിനിടയില്‍ നിരവധി ആളുകളുടെ വളർത്തുമൃഗങ്ങളെ അജ്ഞാതജീവി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതില്‍ ചില സ്ഥലങ്ങളില്‍ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്
സ്ഥിരീകരണമില്ലെങ്കിലും വളർത്തുനായയെ ആക്രമിച്ചത് പുലിയാണെന്ന് നാട്ടുകാർ തറപ്പിച്ച് പറയുന്നു. മലയോര മേഖലയിലെ പല പ്രദേശങ്ങളിലും പുലിയെ കണ്ടതായുള്ള റിപ്പോർട്ടുകൾ ജനങ്ങളുടെ സ്വൈരജീവിതം കെടുത്തുകയാണ്.
