ഇറാൻ ഭരണകൂടത്തെ രൂക്ഷമായി വിമർശിക്കുന്നവരിൽ ഒരാളാണ് നടി എൽനാസ് നൗറസി. സേക്രഡ് ഗെയിംസ് എന്ന വെബ് സീരിസിലൂടെയാണ് എൽനാസ് പ്രശസ്തയാകുന്നത്. ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെ ആക്രമിക്കുകയും രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട സംഭവത്തെ അനുകൂലിച്ച് സംസാരിക്കുകയും ചെയ്തിരുന്നു എൽനാസ്.
തന്റെ എതിർപ്പ് രാജ്യത്തോട് അല്ല മറിച്ച് ഭരണകൂടത്തോടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോൾ. നിലവിലെ സർക്കാർ അധികാരത്തിലുള്ളിടത്തോളം കാലം തനിക്ക് ജന്മനാടായ ഇറാനിലേക്ക് തിരിച്ചു പോകാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ടെഹ്‌റാനിൽ ജനിച്ച് പിന്നീട് ജർമ്മനിയിലേക്കും ഇന്ത്യയിലേക്കും താമസം മാറുകയായിരുന്നു നടി. ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
“ഇറാനിൽ കാല് കുത്താൻ എനിക്ക് അനുവാദമില്ല. അങ്ങനെ ചെയ്താൽ അവർ എന്നെ കൊല്ലുമെന്ന് ഞാൻ കരുതുന്നു. 2022-ലെ പ്രതിഷേധത്തിനിടയിലുണ്ടായ ചില സംഭവങ്ങൾ കാരണമാണ് എനിക്ക് ഇറാനിൽ പോകാൻ കഴിയാത്തത്. അന്ന് അവർ മഹ്‌സ അമിനിയെ കൊലപ്പെടുത്തി. 2022 സെപ്റ്റംബറിൽ പൊലീസ് കസ്റ്റഡിയിൽ വെച്ചുള്ള അവരുടെ മരണം വ്യാപകമായ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തി.
അവരുടെ മരണം അടിച്ചമർത്തലിനെതിരെയുള്ള പ്രതിരോധത്തിൻ്റെ പ്രതീകമായി മാറി. അന്ന് ഞാൻ ഖമനേയിയെയും ഭരണകൂടത്തെയും എതിർത്ത് സംസാരിച്ചപ്പോൾ എൻ്റെ കുടുംബത്തിന് എൻ്റെ സുരക്ഷയെക്കുറിച്ച് വളരെ ആശങ്കയുണ്ടായി.
ഈ യുദ്ധത്തിൽ ആളുകൾ മരിക്കുകയാണെങ്കിൽ, അതിൻ്റെ കുറ്റം ഞാൻ ഖമേനിയ്ക്ക് നൽകും. കാരണം നിങ്ങൾ ഭരണത്തിൽ വേണ്ടെന്ന് ആളുകൾ പലതവണ പറഞ്ഞതാണ്. ഇത് ഏകാധിപത്യമാണ്.” എൽനാസ് പറഞ്ഞു.
