‘എങ്ങനെയുണ്ട് കാല് വച്ചിട്ട് ?, നടന്ന് ശീലിക്ക് കേട്ടോ’; തിരക്ക് മാറ്റി വച്ച് സന്ധ്യയെ കാണാനെത്തി മമ്മൂട്ടി

കൊച്ചി: “എങ്ങനെയുണ്ട് കാല് വച്ചിട്ട് ?. നടന്ന് നടന്ന് ശീലിയ്ക്ക് കേട്ടോ…”- പുതിയ ജീവിതത്തിലേക്ക് പിച്ചവച്ച് നടന്നു കയറുന്ന സന്ധ്യയോട് സ്നേഹത്തോടെ മമ്മൂട്ടി പറഞ്ഞു. കൃത്രിമ കാലിൽ നടന്ന് തുടങ്ങിയ സന്ധ്യയുടെ ബാലൻസ് ഇടയ്ക്കൊന്ന് നഷ്ടമായപ്പോൾ സന്ധ്യയുടെ കൈ പിടിക്കാനും മമ്മൂട്ടി മടിച്ചില്ല. അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സന്ധ്യയുടെ അവസ്ഥ അറിഞ്ഞ മമ്മൂട്ടി ഏറ്റവും ആധുനികമായ കൃത്രിമക്കാൽ നൽകാൻ നിർദ്ദേശിക്കുകയായിരുന്നു.

കൃത്രിമക്കാൽ ഘടിപ്പിച്ച ശേഷം ആദ്യമായി ഡോക്ടറെ കാണാനെത്തിയ സന്ധ്യയെ കാണാൻ മമ്മൂട്ടിയും ആലുവ രാജഗിരി ആശുപത്രിയിൽ നേരിട്ടെത്തി. പരിക്കേറ്റ കാലിലെ നീറ്റലുകൾക്കിടയിലും മമ്മൂട്ടിയുടെ സാന്നിധ്യം സന്ധ്യയ്ക്ക് വലിയ ആശ്വാസമായി മാറി. ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട സന്ധ്യയ്ക്ക് താമസിക്കാൻ സുരക്ഷിതമായ ഒരിടം ഒരുക്കുമെന്ന ഉറപ്പും താരം അവിടെ വെച്ച് നൽകി. സാരിയും ചെടിയും സമ്മാനിച്ചാണ് മമ്മൂട്ടി സന്ധ്യയെ യാത്രയാക്കിയത്.

ഏഴര ലക്ഷത്തോളം രൂപ വിലവരുന്ന അത്യാധുനിക ഹൈഡ്രോളിക് ആംഗിൾ ഫൂട്ടാണ് സന്ധ്യയുടെ അതിജീവനത്തിനായി നൽകിയിരിക്കുന്നത്. നിരപ്പല്ലാത്ത ഇടങ്ങളിൽപ്പോലും ബാലൻസ് നിലനിർത്താനും സ്വാഭാവികമായി നടക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യയാണിതിൽ ഉപയോഗിച്ചിരിക്കുന്നത്. ആലുവ രാജഗിരി ആശുപത്രിയിൽ ആയിരുന്നു സന്ധ്യയുടെ ചികിത്സ നടന്നത്.

ചികിത്സയ്ക്കിടെ സന്ധ്യയുടെ ഇടതുകാൽ മുട്ടിന് മുകളിൽ വച്ച് മുറിച്ചു മാറ്റേണ്ടി വന്നു. ആശുപത്രിക്കിടക്കയിൽ വച്ച് തന്റെ കാൽ നഷ്ടമായ വിവരം സന്ധ്യ കണ്ണീരോടെ പറഞ്ഞപ്പോൾ, കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി വാക്ക് നൽകുകയായിരുന്നു. ചികിത്സാ ചെലവും കൃത്രിമക്കാലുമടക്കം ഏകദേശം 20 ലക്ഷം രൂപയുടെ സഹായമാണ് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് സന്ധ്യയ്ക്ക് ലഭ്യമാക്കിയത്.

കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് അടിമാലി കൂമ്പന്‍പാറയിൽ മണ്ണിടിച്ചിൽ നടന്നത്. മണ്ണിടിച്ചിലിൽ സന്ധ്യയുടെ വീട് പൂർണമായും നശിച്ചിരുന്നു. ദുരന്തത്തിൽ ഭർത്താവ് ബിജുവിന് ജീവൻ നഷ്ടമായി. തകർന്ന വീട്ടിൽ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്.

സന്ധ്യയെ രാജഗിരി ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂർണമായും തടസപ്പെടുകയും അസ്ഥികൾ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു.

എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ രക്തയോട്ടം തിരികെ കൊണ്ടുവരാൻ ഡോക്ടർമാർക്ക് സാധിച്ചിരുന്നു. എന്നാൽ സന്ധ്യയുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ കൂടി ബാധിക്കുന്ന തരത്തിലേക്ക് പരിക്ക് മാറിയതോടെയാണ് ഇടതുകാൽ മുട്ടിന് മുകളിൽ വച്ച് നീക്കം ചെയ്യാൻ ഡോക്ടർമാർ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!