കോച്ചിന്റെ ഉപദേശം ഇഷ്ടമായില്ല, വെള്ളക്കുപ്പി വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ, ഒന്നും മിണ്ടാതെ ബാബർ; പാകിസ്ഥാൻ ടീമിൽ അതൃപ്തി ?

കൊളംബോ: ടി20 ലോകകപ്പ് 2026ൽ നമീബിയക്കെതിരായ നിർണായക ഗ്രൂപ്പ് എ മത്സരത്തിൽ വിജയിച്ചെങ്കിലും പാക് ടീമിനുള്ളിൽ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന നമീബിയക്കെതിരായ മത്സരത്തിനിടെ പാക് ക്യാപ്റ്റനും കോച്ചും തമ്മിൽ വാക്കേറ്റമുണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കോച്ച് മൈക്കൽ ഹെസ്സന്റെ തീരുമാനങ്ങളിൽ പാകിസ്ഥാന്‍ ടീം നായകന്‍ സല്‍മാന്‍ അലി ആഘയ്ക്ക് എതിർപ്പുണ്ടെന്നാണ് സൂചന.

നമീബിയക്കെതിരായ മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ഓപ്പണിങ് ബാറ്റർ അയൂബ് 14 റൺസെടുത്തു പുറത്തായെങ്കിലും തുടർന്ന് കളത്തിലെത്തിയ ക്യാപ്റ്റൻ സല്‍മാന്‍ അലി ആഘയും

ഫർഹാനും ചേർന്ന് മികച്ച കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 42 പന്തിൽ 67 റൺസ് കൂട്ടിച്ചേർത്തു. 23 പന്തിൽ 38 റൺസ് നേടിയ ആഘ പുറത്തായതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ ഗ്രൗണ്ടിൽ നടന്നത്.

ഹെഡ് കോച്ച് മൈക്ക് ഹെസ്സൻ സംസാരിക്കുന്നതിനിടെ ദേഷ്യപ്പെട്ട് ആഘ വെള്ളക്കുപ്പി വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. താരത്തിന്റെ പെരുമാറ്റത്തിൽ അമ്പരന്ന് പോയ കോച്ച് കുറച്ചു സമയം മിണ്ടാതെ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇരുവരുടെയും സമീപത്ത് നിന്നിരുന്ന മുതിർന്ന ബാബർ അസം വിഷയത്തിൽ ഇടപെട്ടതുമില്ല. ഇന്ത്യക്കെതിരായ തോൽവിയ്ക്ക് പിന്നാലെ പാക് ടീമിൽ അടിമുടി മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇതിൽ ക്യാപ്റ്റൻ സല്‍മാന്‍ അലി ആഘയ്ക്ക് അതൃപ്‌തിയുണ്ടെന്നാണ് പിസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!