ലോട്ടറി ക്ഷേമനിധി ബോര്‍ഡ് സാമ്പത്തിക ക്രമക്കേട് കേസ്; ഒന്നാം പ്രതിയുടെ മാനസിക നിലയെക്കുറിച്ചുളള റിപ്പോർട്ട് ഇന്ന് കോടതിയിൽ

തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോര്‍ഡിലെ സാമ്പത്തിക ക്രമക്കേട് കേസിലെ ഒന്നാം പ്രതി സംഗീതിൻ്റെ മാനസിക നിലയെക്കുറിച്ചുളള റിപ്പോർട്ട് ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിലുള്ള ബോർഡാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ലോട്ടറി തൊഴിലാളികള്‍ക്ക് അടയ്ക്കാനുളള അംശാദായം തട്ടിയ കേസിലാണ് ക്ലർക്ക് സംഗീത് അറസ്റ്റിലായത്. 14 കോടി രൂപയാണ് തട്ടിയെടുത്തത്.

സംഗീതിനിനായി വിജിലൻസ് കസ്റ്റഡി അപേക്ഷ നൽകിയിരുന്നെങ്കിലും സംഗീതിന് മാനസികരോഗം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം കസ്റ്റഡിയെ എതിർത്തു. ഇതിന് പിന്നാലെയാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചത്.

ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ക്ഷേമനിധി ബോർഡിൽ നടന്ന 14 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിൽ ഒന്നാം പ്രതിയാണ് ലോട്ടറി വകുപ്പിലെ ക്ലർക്കായിരുന്ന കെ. സംഗീത്. ലോട്ടറി തൊഴിലാളികൾ അടച്ച അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തിന്റെ അക്കൗണ്ടിലേക്കും മാറ്റുകയായിരുന്നു.

2014 മുതൽ 2020 വരെയുള്ള കാലയളവിൽ ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിട്ടും സീലുകൾ ഉപയോഗിച്ചും വ്യാജ രേഖകൾ ചമച്ചുമാണ് സംഗീത് പണം തട്ടിയെടുത്തത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് തിരുവനന്തപുരം കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ മാത്രം 45 സ്ഥല ഇടപാടുകൾ ഇവർ നടത്തിയിട്ടുണ്ട്. കൂടാതെ നിർമ്മാണ കമ്പനികൾ ആരംഭിക്കാനും ആഡംബര വീടുകൾ പണിയാനും ഈ പണം ഉപയോഗിച്ചതായി വിജിലൻസ് കണ്ടെത്തി.

തട്ടിപ്പ് നടത്തിയ പണം കൊണ്ട് സംഗീതിന്റെ സുഹൃത്ത് അനിൽ കൺസ്‌ട്രേഷൻ കമ്പനി ആരംഭിച്ചു. തട്ടിപ്പ് നടത്തിയ പണം അനിൽ ഫിക്സഡ് സഡ് ഡെപ്പോസിറ്റായി ഇട്ടു. ഇതിൽ നിന്നും ഓവർ ഡ്രാഫ്റ്റെടുത്ത് സംഗീതിൻ്റെ സഹോദൻ സമ്പത്തിന് നൽകുകയും ചെയ്തു. ഇതോടെ കേസിൽ ദന്തൽ ഡോക്ടറായ സമ്പത്ത് മൂന്നാം പ്രതിയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!