‘ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും’; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇസ്ലാമബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പ്രഖ്യാപിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍. ടൂര്‍ണമെന്റില്‍ കളിക്കുമെന്നും എന്നാല്‍ ഇന്ത്യയുമായി മത്സരിക്കാന്‍ ഇറങ്ങില്ലെന്നുമാണ് ഇപ്പോള്‍ പാകിസ്ഥാന്‍ നിലപാട് എടുത്തിരിക്കുന്നത്. പാക് സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇന്ത്യക്കെതിരായ പോരാട്ടം ബഹിഷ്‌കരിക്കുന്നതായി വ്യക്തമാക്കിയത്. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പാകിസ്ഥാന്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് നിര്‍ണായക പ്രഖ്യാപനം.

‘ഐസിസി ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനു ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി 15നു ഇന്ത്യക്കെതിരെ മത്സരിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കളത്തിലിറങ്ങില്ല’- സര്‍ക്കാര്‍ വ്യക്തമാക്കി.

ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്നു നേരത്തെ പാകിസ്ഥാന്‍ തീരുമാനമെടുക്കാന്‍ തുനിഞ്ഞിരുന്നു. എന്നാല്‍ ഐസിസി വടിയെടുത്തതോടെ അവര്‍ അതില്‍ നിന്നു പിന്‍മാറി. പിന്നീട് ഇന്ത്യയുമായി മത്സരിക്കുന്നതില്‍ നിന്നു പിന്‍മാറുമെന്നു തീരുമാനത്തിലേക്ക് പാകിസ്ഥാന്‍ എത്തുമെന്നു അഭ്യൂഹങ്ങള്‍ പരന്നു. ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ നിലപാട് ഇപ്പോള്‍ പ്രഖ്യാപിച്ചത്.

ഫെബ്രുവരി 15നാണ് ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. മത്സരം കൊളംബോയിലാണ് തീരുമാനിച്ചിരിക്കു ന്നത്. ഇതോടെ ഈ പോരാട്ടം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

വിഷത്തില്‍ ഐസിസി തീരുമാനം ഇനി നിര്‍ണായകമാണ്. ഇന്ത്യയുമായുള്ള മത്സരത്തില്‍ നിന്നു പിന്‍മാറിയാല്‍ കനത്ത പിഴയടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നു ഐസിസി പാകിസ്ഥാന്‍ ക്രിക്കറ്റിനു മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടം പിസിബി നല്‍കേണ്ടി വരും. 38 ദശലക്ഷം ഡോളറിന്റെ (ഏകദേശം 320 കോടി രൂപ) നിയമനടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഇത്രയും ഭീമമായ തുക ചിന്തിക്കാവുന്നതിനും അപ്പുറമാണ്.

മത്സരം നടന്നില്ലെങ്കില്‍ ബ്രോഡ്കാസ്റ്റര്‍ ഐസിസിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാം. ഈ ഘട്ടത്തില്‍ ക്രിക്കറ്റ് കൗണ്‍സില്‍ പി സി ബിക്ക് നോട്ടീസ് നല്‍കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാം. മത്സരം ബഹിഷ്‌കരിച്ചാല്‍ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് പാകിസ്ഥാന് ഐസിസി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!