ഭോപ്പാൽ : മധ്യപ്രദേശില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായ നിഷാ നാപിതിനെയാണ് ഭര്‍ത്താവായ മനീഷ് ശര്‍മ്മ കൊലപ്പെടുത്തിയത്.
സര്‍വീസ് ബുക്കിലും ബാങ്ക് അക്കൗണ്ടിലും തന്റെ പേര് നോമിനിയായി കൊടുക്കാത്തതാണ് മനീഷ് ശര്‍മ്മയെ ചൊടിപ്പിച്ചത്. തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിനായി ചോരക്കറ കഴുകി വൃത്തിയാക്കിയെന്നും പോലീസ് പറഞ്ഞു. തലയിണയും ബെഡ്ഷീറ്റും വീട്ടിലെ വാഷിങ് മെഷീനില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
മനീഷ് ശര്‍മ്മ ആറു മണിക്കൂറോളം മൃതദേഹത്തിനരികില്‍ ഇരുന്ന ശേഷം സമീപത്തെ ഹെല്‍ത്ത് സെന്ററിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് എസ് പി അഖില്‍ പട്ടേല്‍ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ മനീശ് ശര്‍മ്മയെ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും എസ് പി പറഞ്ഞു. 24 മണിക്കൂറിനിടെ കേസ് അന്വേഷണം പൂര്‍ത്തിയാക്കിയ അന്വേഷണ സംഘത്തെ ഡി ഐ ജി മുകേഷ് ശ്രീവാസ്തവ അഭിനന്ദിക്കുകയും 20000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു
