വയനാട് വണ്ടിക്കടവിലെ ഭീതിയൊഴിഞ്ഞു, മാരനെ കൊലപ്പെടുത്തിയ നരഭോജി കടുവ കൂട്ടില്‍…

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ ഭീതി പടര്‍ത്തിയ നരഭോജി കടുവ പിടിയില്‍. ദേവര്‍ഗദ്ധ ഉന്നതിയിലെ കൂമന്‍ എന്ന മാരനെ (60) കൊലപ്പെടുത്തിയ കടുവയാണ് വനാതിര്‍ത്തിയോട് ചേര്‍ന്ന് വണ്ടിക്കടവ് മേഖലയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. 14 വയസുള്ള ആണ്‍ കടുവയാണ് ഇന്ന് പുലര്‍ച്ചെ കെണിയില്‍ അകപ്പെട്ടത്.

കഴിഞ്ഞ 20 ന് ആണ് മാരനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. കൂടിന് സമീപത്തായി നിരീക്ഷണത്തിന് ലൈവ് കാമറകളും സ്ഥാപിച്ചിരുന്നു. ഇതിലൂടെയാണ് കടുവ കൂട്ടിലകപ്പെട്ട വിവരം വനം വകുപ്പ് അധികൃതകര്‍ അറിഞ്ഞത്.

മാരനെ ആക്രമിച്ച കടുവ തന്നെയാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് വച്ചായിരുന്നു മാരനെ കടുവ ആക്രമിച്ചത്. പുഴയോരത്തുനിന്ന് മാരനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.

കെണിയില്‍ കുടുങ്ങിയ കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രായാധിക്യവും പരിക്കുകളുമേറ്റ നിലയിലാണ് കടുവയുള്ളത്. ഇത് തന്നെയാണ് കടുവയെ ഇരതേടാന്‍ നാട്ടിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത് എന്നാണ് വനം വകുപ്പിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!