ന്യൂഡല്‍ഹി: മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വിഷയത്തില്‍ ബംഗ്ലാദേശിലെ സാഹചര്യം നിരീക്ഷിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിലുള്ള ആശങ്ക ഇന്ത്യ ബംഗ്ലാദേശിനെ അറിയിച്ചു. ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം എന്ന് ഇന്ത്യ വ്യക്തമാക്കി. അതേസമയം ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലേക്ക് ആരും തള്ളിക്കയറാന്‍ ശ്രമിച്ചില്ലെന്നും വിദേശകാര്യമന്ത്രാലയം. ബംഗ്ലാദേശിലെ കൊലപാതകത്തില്‍ ചെറിയൊരു സംഘം പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. ചില ബംഗ്ലാദേശ് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്‌സ്വാല്‍ ആണ് വിഷയത്തില്‍ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് ചില ബംഗ്ലാദേശ് മാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടക്കുന്നുണ്ട്. 2025 ഡിസംബര്‍ 20ന് യുവാക്കള്‍ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നില്‍ ഒത്തുകൂടി. ഇവര്‍ പ്രതിഷേധിക്കുകയും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ആവശ്യപ്പെടുകയും മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമ്മീഷന്റെ സുരക്ഷാ വേലി ലംഘിക്കാന്‍ ശ്രമമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് സംഘം കുറച്ച് മിനിറ്റുകള്‍ക്കകം പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. ഇതിന്റെ തെളിവുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വരെ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശില്‍ മതനിന്ദ ആരോപിച്ചാണ് ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മൈമെന്‍സിങിലെ വസ്ത്ര ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ദിപു ചന്ദ്ര ദാസിനെയാണ് വ്യാഴാഴ്ച രാത്രി ഇസ്ലാമിനെ അപമാനിച്ചുവെന്നാരോപിച്ച് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹം മരത്തില്‍ കെട്ടിയിട്ട് തീകൊളുത്തി.
