ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി

തിരുവനന്തപുരം: തടവുകാരില്‍ നിന്നും കൈക്കൂലിവാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്ന ആരോപണത്തില്‍ ജയില്‍ ഡിഐജിക്കെതിരെ കടുത്ത നടപടിക്ക് ഉണ്ടായേക്കും. ജയില്‍ ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ് കുമാറിനെതിരേ വിജിലന്‍സ് കേസെടുത്തുത്തിന് പിന്നാലെയാണ് ഗുരുതര വിവരങ്ങള്‍ പുറത്തുവരുന്നത്. ടിപി വധക്കേസിലെ പ്രതി കൊടി സുനി അടക്കം തടവുകാര്‍ക്ക് പണം വാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും പലര്‍ക്കും പരോള്‍ അനുവദിച്ചെന്നും കണ്ടെത്തല്‍.

12 തടവുകാര്‍ കൈക്കൂലി നല്‍കിയതായി ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. പണം വാങ്ങി ജയിലില്‍ ലഹരി എത്തിച്ചോയെന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ജയില്‍ ഡിഐജിക്ക് എതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് സര്‍ക്കാരിന് കൈമാറും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിവിധ ജയിലുകളിലെ തടവുകാര്‍ക്ക് പരോള്‍ ഉള്‍പ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്ത്, തടവുകാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് 1,80,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് കേസ്. തിരുവനന്തപുരത്തെ ഒന്നാം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല.

രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ക്രമക്കേട് സംബന്ധിച്ച വിവരം പുറത്തുവന്നത്. ഗൂഗിള്‍ പേ വഴിയും ഭാര്യയുടെയും അക്കൗണ്ട് വഴിയും 1.8ലക്ഷം വാങ്ങിയതായി കണ്ടെത്തിയത്. മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്ക് ഉള്‍പ്പെടെ സൗകര്യങ്ങളൊരുക്കാന്‍ പണം വാങ്ങിയെന്നാണ് കണ്ടെത്തല്‍. പണം വാങ്ങിയ ശേഷം അനുകൂല റിപ്പോര്‍ട്ടുകളുണ്ടാക്കി പരോള്‍ അനുവദിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. വിയ്യൂര്‍ ജയിലില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ഇടനിലക്കാരാനാക്കിയാണ് പണം വാങ്ങുന്നതെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!